വെള്ളറട: ഭിന്നശേഷിക്കാരനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. കോവില്ലൂർ മുത്തുക്കുഴി രാജേഷാണ് (22) റിമാൻഡിലായത്. കത്തിപ്പാറ കോളനിയിൽ താമസിക്കുന്ന മഹേഷിനെയാണ് (40) ജനറേറ്ററിൽ നിന്ന് ഡീസൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇയാൾ ആക്രമിച്ചത്. മഹേഷിനെ മൃഗീയമായി ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ആറാട്ടുകുഴി പെട്രോൾ പമ്പിലെ ജീവനക്കാരൻ ഷാജിയെ ആക്രമിച്ച് കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് ഒരു ഭാഗം കൈക്കലാക്കി പ്രതി ഓടി രക്ഷപ്പെട്ടു.
വെള്ളറടയിലുള്ള ഒരു ലൈറ്റ് ആൻഡ് സൗണ്ട്സിലെ ജീവനക്കാരനായ ഇയാൾ ആറാട്ടുകുഴി ജംഗ്ഷനിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സൗണ്ട് സിസ്റ്റം ഓപ്പറേറ്റ് ചെയ്യാൻ എത്തിയതായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ആക്രമണം നടത്തിയത്, ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വെള്ളറട പൊലീസ് പിടികൂടുകയായിരുന്നു. തെളിവെടുപ്പിനായി ഇന്നലെ സ്ഥലത്തെത്തിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കരിങ്കല്ലും പിടിച്ചുപറിച്ച മാലയുടെ ഭാഗങ്ങളും കണ്ടെടുത്തു. വെള്ളറട സി.ഐ മൃദുൽ കുമാർ, സബ് ഇൻസ്പെക്ടർ ആന്റണി ജോസഫ് നെറ്റോ, എസ്.സി.പി.ഒ സജിൻ, പ്രഭുല ചന്ദ്രൻ, ദിനീഷ് കുമാർ,വിശാഖി,അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |