മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിലെ പൊതുകുളങ്ങൾ ഉപയോഗയോഗ്യമല്ലാതായിട്ട് കാലങ്ങൾ കഴിഞ്ഞു. പ്രദേശവാസികൾ കുളിക്കാനും തുണി അലക്കുന്നതിനും കുട്ടികൾക്ക് നീന്തൽ പഠിക്കാനും മുൻപ് പൊതുകുളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇന്ന് ഇവയെല്ലാം ഉപയോഗശൂന്യമാണ്.
ഉറവവറ്റാത്ത കുളങ്ങളിൽ ഭൂരിഭാഗവും പാഴ്ച്ചെടികൾ വളർന്നിറങ്ങി ഇഴജന്തുക്കളുടെ താവളമായി. എന്നാൽ ശാന്തുമൂല കുളത്തിൽ ആവശ്യത്തിലേറെ വെള്ളമുണ്ടെങ്കിലും പാഴ്ച്ചെടികളും ആമ്പലും വളർന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇടവിളാകം കുളവും ചെളിപിടിച്ച് കിടക്കുകയാണ്. ഈ കുളങ്ങളിലെ വെള്ളം ഉപയോഗിച്ചാൽ ചൊറിച്ചിൽ ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുകുളങ്ങളിൽ എല്ലാം വെള്ളം ആവശ്യത്തിലേറെയുണ്ട്. എന്നാൽ മാലിന്യം കൊണ്ടു നിറഞ്ഞ് ദുർഗന്ധം പരത്തുന്ന കുളങ്ങളായി ഇവ മാറി.
മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട ഇരട്ടക്കലുങ്ക് മാമ്പഴച്ചിറകുളം,ശാന്തുമൂല കുളം എന്നിവയുടെ നവീകരണത്തിന് വൻതുകകൾ പലവട്ടം പഞ്ചായത്ത് അധികൃതർ വിനിയോഗിച്ചിരുന്നെങ്കിലും ഈ കുളങ്ങൾ ഉപയോഗയോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കടുത്ത വേനൽകാലത്ത് പോലും വറ്റാത്ത മാമ്പഴച്ചിറകുളം ഇപ്പോൾ വെള്ളമില്ലാതെ ചെളിനിറഞ്ഞ് മലിനമായി കിടക്കുകയാണ്. കടുത്ത വേനലിലും യഥേഷ്ടം വെള്ളം ലഭ്യമാകുന്ന പൊതു കുളങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഉപയോഗ്യമല്ലാത്ത കുളങ്ങൾ
ശാന്തുമൂല കുളം,ഇരട്ടക്കലുങ്കിന് സമീപത്തെ മാമ്പഴച്ചിറകുളം,വിളപ്പിൽ പഞ്ചായത്തിലെ ഇടവിളാകം,കൊപ്പള്ളി ഇരട്ടക്കുളം, കണ്ടല കരിംകുളം,പെരുംകുളം,എരുത്താവൂർ കുരിശോട്ടുകോണം,പിരിയാകോട് കുളം, പോങ്ങുംമൂട് നാഗക്കാട്ടുകുളം എന്നിവയെല്ലാം മാലിന്യം മൂടി ദുർഗന്ധം പരത്തി ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
വാക്കിൽ മാത്രം പദ്ധതികൾ
ഗ്രാമസഭകൾ ചേരുമ്പോൾ പൊതുകുളം നവീകരിക്കാൻ പദ്ധതികൾ വരുമെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല. കുളങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ ഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമത്തിനുവരെ പരിഹാരമുണ്ടാക്കാൻ സാധിക്കുമായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് പൊതുകുളങ്ങളിലെ വശങ്ങളിലുള്ള പാഴ്ച്ചെടികൾ നീക്കം ചെയ്യിച്ച് വൻ തുകകൾ കുളം നവീകരണത്തിന്റെ പേരിൽ തട്ടിയെടുക്കുന്നതായി മുൻകാലങ്ങളിൽ പരാതികൾ ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |