മംഗലപുരം: ലഹരി-ഗുണ്ടാ-മണ്ണ് മാഫിയ അവിശുദ്ധ കൂട്ടുകെട്ടിൽ പൊലീസ് സേനയ്‌ക്ക് നാണക്കേടായ മംഗലപുരം പൊലീസ് സ്റ്റേഷൻ ഒറ്റദിവസം കൊണ്ട് ക്ളീൻ. സ്റ്റേഷനിലെ 32 പൊലീസുകാരിൽ അഞ്ചുപേരെ സസ്‌പെൻഡ് ചെയ്‌തതിന് പുറമേ ഒരാളെ ക്യാമ്പിലേക്കും 26 പേരെ വിവിധ സ്റ്റേഷനുകളിലേക്കും സ്ഥലംമാറ്റി.
പകരം മറ്റുസ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ വ്യാഴാഴ്ച രാത്രി തന്നെ ഇവിടേക്ക് നിയമിച്ചു. മംഗലപുരം ഇൻസ്‌പെക്ടർ സജീഷിന്റെ സസ്‌പെൻഷനു പിന്നാലെയാണ് പൊലീസുകാർക്കെതിരെയും നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് ഒരു സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുന്നത്. സജീഷിന് ഒത്താശ ചെയ്യുന്ന പൊലീസുകാർ സ്റ്റേഷനിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്‌തതിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്.ഐ ഉൾപ്പെടെ 24 പൊലീസുകാരെയും സ്ഥലംമാറ്റാൻ റൂറൽ എസ്.പി ഡി. ശില്പ ഉത്തരവിട്ടത്. ഇതോടൊപ്പം മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ മറ്റൊരു ഉത്തരവിലൂടെ മാറ്റി നിയമിക്കുകയും ചെയ്‌തിരുന്നു.
എസ്.ഐ ആയിരുന്ന ആർ.മനുവിനെ ചിറയിൻകീഴ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയപ്പോൾ അവിടെനിന്ന് എസ്.ഐ സാലു. ഡി.ജെയെ മംഗലപുരം സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. ചിറയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ അനിൽകുമാർ, ആറ്റിങ്ങൽ ട്രാഫിക് യൂണിറ്റിലെ എ.എസ്.ഐ താജുദ്ദീൻ.എ എന്നിവരെ മംഗപുരം സ്റ്റേഷനിലേക്ക് മാറ്റി. വിവിധ സ്റ്റേഷനുകളിൽ ജോലിചെയ്‌തിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ വിനോദ്.ആർ, ഷൗക്കത്തലി എം,താജുദ്ദീൻ. കെ,നിസാം.എ,ഹാഷിം.എസ് ,സുദർശനൻ,രാജേഷ്.അകെ, ഷീജ.സി.എസ് ,സലിൽ.എ.എസ്, ആഷിം.എം, ഷൈൻ.ബി, സന്തോഷ് കുമാർ.എസ്, സുൾഫിക്കർ.കെ, രതീഷ് കുമാർ.എം, മനു.ഡി.ജെ, അനീഷ്.പി,സുധീർ ഖാൻ.എച്ച്, അനുരൂപ്.ബി, അനീഷ്. എം.എച്ച്, ബിജു.ആർ, അനസ്.എസ്, സാജൻ.ആർ,അരുൺ.ബി.എസ്, ഷിജു,തൗഫീർ മുഹമ്മദ്, ധന്യ.ടി.എം എന്നിവരെയാണ് പകരം നിയമിച്ചത്.
ചർച്ചയായി സ്റ്റേഷനിലെ
ശുദ്ധികലശം
ലഹരി, ഗുണ്ടാ, മണ്ണ് മാഫിയ കൂട്ടുകെട്ടിനെ തുടർന്നുള്ള മംഗലപുരം സ്റ്റേഷനിലെ ശുദ്ധികലശം നാട്ടിൽ ചർച്ചയായി. യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച പ്രതികളെ പിടികൂടാൻപോയ പൊലീസിനു നേരെ രണ്ടുതവണ ബോംബെറിഞ്ഞതിന് പിന്നാലെ ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയവെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെ ആര്യനാട്ടുവച്ച് മർദ്ദിച്ച് കിണറ്റിൽ തള്ളി കൊല്ലാൻ ശ്രമിച്ചതും ആഭ്യന്തരവകുപ്പിന് പേരുദോഷമായി.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും വീഴ്ച വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും പേരിൽ നടപടിയെടുക്കണമെന്ന് ഡി.ജി.പിക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. പൊലീസിന് നേരെ ബോംബേറിഞ്ഞ പാച്ചിറ സ്വദേശികളായ ഷെഫീക്കും ഷെമീറും 15ാം വയസുമുതൽ തന്നെ കൊടുംക്രിമിനലുകളാണ്. കോഴി, ആട്, സൈക്കിൾ, ബൈക്കുകൾ എന്നിവ മോഷ്ടിച്ചും ഗുണ്ടായിസം കാണിച്ചുമാണ് ഇവർ കൊടും ക്രിമിനലുകളായത്. നാടൻ ബോംബ് നിർമ്മാണവും കൂലിത്തല്ലും തട്ടിക്കൊണ്ടുപോകലുമൊക്കെയായി നാട്ടുകാരെ വിറപ്പിച്ചിട്ടും ഗുണ്ടാആക്ട് പ്രകാരം പൊലീസ് നടപടിയെടുത്തില്ല, പല കേസുകളിലും ഒന്നിലധികം തവണ പിടിക്കപ്പെട്ടെങ്കിലും നിസാര വകുപ്പിട്ട് കേസെടുക്കുന്നതിനാൽ താമസിക്കാതെ ജയിലിൽ നിന്നിറങ്ങി പഴയപണി തുടരുന്നതായിരുന്നു രീതി.
മംഗലപുരത്തെ മുൻ എ.എസ്.ഐയുടെ മകന്റെ പള്ളിപ്പുറത്തെ ബേക്കറിയിൽ കയറി കടയുടമയെ രണ്ടുതവണ വെട്ടിപരിക്കേല്പിച്ച ഗുണ്ടയെ പിടികൂടാൻ പോലും വ്യാപാരികളും നാട്ടുകാരും ശക്തമായി പ്രതികരിക്കേണ്ടി വന്നു. പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ തമ്മിലുള്ള പകപോക്കലിൽ കാൽവെട്ടിയെറിഞ്ഞ സംഭവവമുണ്ടായിരുന്നു. കണിയാപുരത്ത് ആഹാരം കഴിക്കാൻ ബൈക്കിൽ പോയ യുവാക്കളെ രാത്രിയിൽ മർദ്ദിച്ച് അവശരാക്കിയതും മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |