തിരുവനന്തപുരം: നഗരത്തിലെ റോഡുകളിലൂടെ വാഹനമോടിക്കാൻ നഗരവാസികൾ കുറച്ചൊക്കെ അഭ്യാസങ്ങൾ പഠിച്ചിരിക്കണം. വലിയകുഴികൾ കടക്കാനും ഇളകിക്കിടക്കുന്ന കല്ലിൽ കയറി വാഹനം തെന്നാതിരിക്കാനും ഈ അഭ്യാസങ്ങൾ ഉപകരിക്കും. ഇത്തരത്തിലുള്ള യാത്ര പ്രദാനം ചെയ്യുന്നതാണ് നഗരത്തിലെ പല റോഡുകളും. നഗരത്തിലെ തന്നെ പ്രധാന റോഡായ ഉപ്പിടാംമൂട് പാലം- പുളിമൂട് റോഡിന്റെ അവസ്ഥ ദയനീയമാണ്. നിരവധി ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന റോഡ് കുഴിച്ചിട്ട് നാളേറെയായെങ്കിലും കരാറുകാരൻ വീഴ്ച കാട്ടിയതുകാരണം ദുരിതമനുഭവിക്കുന്നത് ജനങ്ങളാണ്. റോഡ് കുഴിച്ചിട്ടിരിക്കുന്നതു കാരണം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. രാവിലെയും വൈകിട്ടുമാണ് കുരുക്ക് രൂക്ഷമാകുന്നത്. റോഡിൽ പുളിമൂട് പോകാനും ആയുർവേദ കോളേജിലേക്ക് പോകാനും രണ്ടായി തിരിയുന്നുണ്ട്. ഇവിടെ നീളത്തിൽ വലിയ കുഴിയെടുത്തത് ഇനിയും മൂടിയിട്ടില്ല. രാത്രി ഈ കുഴിയിൽ വീണ് ഒരു സൈക്കിൾ യാത്രികനും ഒരു ഇരുചക്രവാഹന യാത്രക്കാരനും പരിക്കേറ്റിരുന്നു. പ്രതിഷേധത്തിനൊടുവിൽ ഈ കുഴി താത്കാലികമായി മണ്ണിട്ടുമൂടി.
റോഡിന്റെ പ്രത്യേകതകൾ
വഞ്ചിയൂർ, കരമന, നെയ്യാറ്റിൻകര ഭാഗത്തുനിന്ന് സ്റ്റാച്യുവിൽ എത്താനുള്ള എളുപ്പവഴി.
ആയുർവേദ കോളേജിലേക്ക് പോകാനുള്ളവർ കൂടുതലായി ഉപയോഗിക്കുന്ന വഴി
സെക്രട്ടേറിയറ്റിലുള്ളവർ കൂടുതലായി ആശ്രയിക്കുന്ന വഴി
ഗതാഗതകുരുക്കും വാഹനപ്പെരുപ്പവും കുറഞ്ഞ വഴി
വഞ്ചിയൂർ കോടതിയിലേക്ക് എത്താൻ സ്റ്റാച്യു, പുളമൂട് ഭാഗത്തുനിന്ന് വരുന്നവർ ഉപയോഗിക്കുന്ന വഴി
കോച്ചിംഗ് സെന്ററുകൾ അധികമുള്ള സ്ഥലമായതിനാൽ നിരവധി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡാണിത്.
ദൈർഘ്യം- 300 മീറ്റർ
റോഡിന്റെ ജോലികൾ ആരംഭിച്ചിട്ട് -1.4 വർഷം
ജോലികൾ പൂർത്തിയാക്കാൻ ഇനിയും- 3 മാസം
കുഴിയിൽ വീണ് അപകടം- 2
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |