തിരുവനന്തപുരം: സിറ്റി ഗ്യാസ് പദ്ധതികളുടെ മേൽനോട്ടത്തിന് സർക്കാർ തലത്തിൽ നോഡൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ചേർത്തലയിലും കൊച്ചുവേളിയിലും ആരംഭിച്ച ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (എൽ.സി.എൻ.ജി) സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കാനുള്ള സർക്കാർ സഹായം നോഡൽ ഓഫീസർ വഴി കമ്പനിക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാഹനങ്ങളും വ്യവസായങ്ങളും മൂലമുണ്ടാകുന്ന വായുമലിനീകരണം കുറയ്‌ക്കാനും ഊർജ പര്യാപ്‌തതയിലേക്ക് രാജ്യത്തെ നയിക്കാനും ഇത്തരത്തിലുള്ള പ്രകൃതി വാതകം സഹായകമാകും. കമ്പനി അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ 2500 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്താമെന്ന് ധാരണയായിട്ടുണ്ട്. 1500ന് മുകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതുവഴി സാധിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു.
കേരളത്തിൽ രണ്ട് എൽ.സി.എൻ.ജി സ്റ്റേഷനുകൾ ആരംഭിച്ചത് കേരളത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് വാതക വിതരണ കമ്പനിയായ എ.ജി ആൻഡ് പി പ്രഥം മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അഭിലേഷ് ഗുപ്‌ത വ്യക്തമാക്കി. കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന എട്ടുവർഷം കൊണ്ട് 291 സി.എൻ.ജി സ്റ്റേഷനുകൾ കമ്പനി ആരംഭിക്കും. പൈപ്പ്ലൈൻ വഴി വീടുകളിലേക്കുള്ള പാചകവാതകം, സി.എൻ.ജി വാഹനങ്ങൾക്കുള്ള ഗ്യാസ് എന്നിവയാണ് ലഭിക്കുന്നത്. പ്രതിദിനം 200 ടൺ പ്രകൃതിവാതകം കൈകാര്യം ചെയ്യാൻ ശേഷിയുള്ള എൽ.സി.എൻ.ജി സ്റ്റേഷനുകളാണ് കൊച്ചുവേളിയിലും ചേർത്തലയിലും പ്രവർത്തനം തുടങ്ങിയത്.
ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ സിറ്റി ഗ്യാസ് വിതരണ നെറ്റ് വർക്കുകൾ വികസിപ്പിക്കുന്നത്. ആലപ്പുഴയിൽ (11), കൊല്ലത്ത് (2), തിരുവനന്തപുരം ( 7) സി.എൻ.ജി സ്റ്റേഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം മാർച്ചോടെ സംസ്ഥാനത്ത് 23 സി.എൻ.ജി സ്റ്റേഷനുകൾ കൂടി ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ വർഷം അവസാനം തിരുവനന്തപുരം നഗരസഭാ പരിധിയിലും ചേർത്തല മുനിസിപ്പാലിറ്റി, വയലാർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റർ ദൂരമുള്ള പൈപ്പ് ലൈൻ ശൃംഖല കമ്പനി വികസിപ്പിക്കും. ചടങ്ങിൽ എ.ജി ആൻഡ് പി പ്രഥം മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അഭിലേഷ് ഗുപ്‌ത, റീജിയണൽ ഹെഡ് രഞ്ജിത്ത് രാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |