അമ്പലപ്പുഴ : നവവധു വിവാഹത്തിനു മുമ്പ് ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ പരിചയക്കാരനായ വ്യാപാരിയെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏല്പിച്ചു. കരൂർ മാളിയേക്കൽ നൈസാമാണ് (47) പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നൈസാമിന്റെ ഹാർഡ് വെയർ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു യുവതി.
ഡിസംബർ 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ, വിവാഹത്തിന് മുമ്പേ യുവതി ഗർഭിണിയാണെന്ന വിവരം ഭർതൃവീട്ടുകാർ അറിഞ്ഞതോടെയാണ് അഞ്ചു വർഷത്തോളം നീണ്ട പീഡന വിവരം പുറത്തായത്. നൈസാം മുൻകൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതൽ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി. മുമ്പൊരിക്കൽ എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കിയ നൈസാം, മാസങ്ങൾക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു . ഉപദ്രവമുണ്ടാകില്ലെന്ന ഉറപ്പിൻമേൽ ജോലിയിൽ പ്രവേശിച്ച ശേഷം നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇരയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. നൈസാമിനെ പ്രദേശവാസികൾ തടഞ്ഞു വച്ചു മർദ്ദിച്ച ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു . ദേഹമാസകലം പരിക്കേറ്റ നൈസാമിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയ ശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |