കളമശേരി: കൈപ്പടമുഗളിലെ വീട്ടിൽനിന്ന് ചീഞ്ഞ കോഴിയിറച്ചി പിടിച്ചസംഭവത്തിലെ പ്രതികളായ പാലക്കാട് മണ്ണാർക്കാട് തിരുവിഴക്കുന്ന് ഒതുക്കുപുറത്ത് വീട്ടിൽ ജുനൈസ് (37), കോട്ടോപാടം ചോലക്കൽ വീട്ടിൽ സി.നിസാബ് (33) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമമുൾപ്പെടെ 5 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജുനൈസ് എന്ന് ഡെപ്യൂട്ടി കമ്മിഷണർ എസ്.ശശിധരൻ പറഞ്ഞു.
10 വർഷമായി ഗൾഫിലായിരുന്ന ഒന്നാംപ്രതി ജുനൈസ് ജോലിയുപേക്ഷിച്ച ശേഷമാണ് കളമശേരി കൈപ്പടമുഗളിൽ വാടകവീട്ടിൽ ഒന്നരവർഷമായി കോഴി ഇറച്ചി വില്‌പന നടത്തിയിരുന്നത്.
ലൈസൻസും സർട്ടിഫിക്കറ്റും ഇല്ലാതെയായിരുന്നു വില്പന. രോഗം വന്ന് ചത്ത കോഴിയുടെ ഇറച്ചിയുൾപ്പെടെ വിറ്റിരുന്നു. 500 കിലോ ചീഞ്ഞ കോഴിയിറച്ചിയും 15 കിലോ ചിറക് അവശിഷ്ടങ്ങളും 150 കിലോ പഴകിയ എണ്ണയുമാണ് ഇവരിൽനിന്ന് പിടിച്ചത്. നഗരസഭാ ആരോഗ്യവിഭാഗവും പൊലീസും കണ്ടെടുത്ത രേഖകൾപ്രകാരം 100ലേറെ ഹോട്ടലുകൾക്ക് ഇറച്ചി വിതരണം ചെയ്തതായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യയോഗ്യമല്ലെന്ന് അറിഞ്ഞുതന്നെയായിരുന്നു വില്പനയെന്ന് പ്രതി വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാവകുപ്പ് റീജിയണൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ഇ-കോളി ബാക്ടീരിയയുടെ അമിത സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. ഐ.പി.സി. 269, 273, 36,328, 270 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കേസാണ് എടുത്തിരിക്കുന്നത്. വിതരണം ചെയ്ത ഹോട്ടലുകൾ, കെട്ടിട ഉടമ എന്നിവർക്കെതിരെയും നിയമനടപടികൾ എടുക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
ഡി.സി.പി എസ്.ശശിധരൻ, എ.സി.പി പി.വി.ബേബി എന്നിവരുടെ നിർദ്ദേശാനുസരണം സൈബർ സെല്ലിന്റെ സഹായത്തോടെ ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, എസ്.ഐ.വിനോജ്, എ.എസ്.ഐ കെ.സി.സുരേഷ്, സീനിയർ സി.പി.ഒ മുഹമ്മദ് ഇസഹാക്ക്, സി.പി.ഒ അനൂജ് എന്നിവർ ചേർന്ന് മണ്ണാർകാട് ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |