SignIn
Kerala Kaumudi Online
Thursday, 25 April 2024 3.42 PM IST

ശ്രീ കുരുംബാമ്മ ക്ഷേത്രത്തിലെ വിഗ്രഹം തല്ലിത്തകർത്ത അക്രമി അറസ്റ്റിൽ

parakramam

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ തെക്കെ നടയിലെ ശ്രീ കുരുംബാമ്മ ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും ആക്രമി തല്ലിത്തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കാരോട് പരശുവാക്കൽ കിഴക്കിൻകര കൊടിത്തറക്കുഴി കമലഹാസൻ മകൻ രാമചന്ദ്രനാണ് (43) അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ഗേറ്റ് തകർത്താണ് ആക്രമി അകത്ത് കയറി നാശനഷ്ടം വരുത്തിയത്. കുരുംബാമ്മയുടെ വിഗ്രഹം അടിച്ചു തകർക്കുകയും അഞ്ച് നിലകളിലായി ഉറപ്പിച്ചിരുന്ന ദീപസ്തംഭം ഇളക്കി മാറ്റി താഴെയിടുകയും ചെയ്തു. വൈദ്യുതി ഉപകരണങ്ങൾക്കും കേടു വരുത്തി. വിവസ്ത്രനായിരുന്ന ആക്രമി ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന എണ്ണ ദേഹമാകെ ഒഴിച്ച നിലയിലായിരുന്നു.

തിരുവഞ്ചിക്കുളം ക്ഷേത്രത്തിലേക്ക് അതുവഴി നടന്നു പോകുകയായിരുന്ന കൗണ്ടർ സ്റ്റാഫാണ് ക്ഷേത്രത്തിൽ കയറി ഉടുതുണിയില്ലാത്ത ഒരാൾ ആക്രമണം നടത്തുന്നതായി ആദ്യം കണ്ടത്. ഇയാൾ തടയാൻ ശ്രമിച്ചെങ്കിലും ആക്രമി കൈയിൽ കരുതിയിരുന്ന ഇരുമ്പുവടി കൊണ്ട് അടിക്കാനാഞ്ഞതോടെ പിൻവാങ്ങി. തുടർന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചറിയിക്കുകയും അദ്ദേഹം പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജു ജോസ്, സി.പി.ഒമാരായ ജമേഷ്‌സൺ , ഫൈസൽ, നിനൽ എന്നിവർ ചേർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ അക്രമാസക്തനായ പ്രതി ജീപ്പിന്റെ ചില്ലും ചവിട്ടിത്തകർത്തു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.എസിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബൈജു.ഇ.ആർ, എസ്.ഐ ബിജു എൻ.പി എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

പിടിയിലായ ആൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും നേരത്തെ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് നിരവധിയാളുകൾ തടിച്ചുകൂടി. ബെന്നി ബഹന്നാൻ എം.പി, വി.ആർ സുനിൽകുമാർ എം.എൽ.എ തുടങ്ങിയവരും വിവിധ സംഘടനാ നേതാക്കളും ക്ഷേത്രം സന്ദർശിച്ചു. തൃശൂരിൽ നിന്നും വിരലടയാള വിദഗ്ദ്ധരെത്തി പരിശോധിച്ചു. കൊച്ചിൻ ദേവസ്വം വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി. എസ്.ഐ രവികുമാർ എ.എസ്.ഐ ഉല്ലാസ് പൂത്തോട്ട്, എസ്.സി.പി.ഒമാരായ വിപിൻ, രാജൻ സി.ടി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആക്രമത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂരിൽ ഇന്നലെ ഹർത്താൽ ആചരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.