പാലക്കുന്ന്: ഉദുമ പള്ളത്ത് സംഘടിപ്പിച്ച ഫുട്‌ബാൾ ടൂർണമെന്റിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കാഞ്ഞങ്ങാട് ബാവാനഗറിലെ അമീറലി(21), ഇംതിയാസ്(24) എന്നിവരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സി.കെ അഷ്റഫിനെയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. അക്രമവുമായി ബന്ധപ്പെട്ട് അമ്പതുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെയാണ് സംഭവം. ചിത്താരി ഹസീന ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പള്ളത്ത് മെട്രോ മുഹമ്മദ് ഹാജി സ്മാരക ഇൻവിറ്റേഷൻ ഫുട്‌ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ബാവാനഗർ ബ്രദേഴ്സ് ക്ലബ്ബും മൊഗ്രാൽപുത്തൂർ എസ്.പി കരാമ ടീമും തമ്മിലായിരുന്നു മൽസരം. ബാവാനഗർ ടീമാണ് വിജയിച്ചത്. ബാവാനഗർ ടീം ഗ്രൗണ്ടിലിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചതോടെ എതിർത്ത് കരാമ ടീമും രംഗത്തുവന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |