SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.16 AM IST

മൃഗശാലയിൽ ക്ഷയരോഗം വഷളായത് അധികൃതരുടെ വീഴ്ച

 സർക്കാർതല നടപടിയുണ്ടായേക്കും  ഇന്നലെയും പുള്ളിമാൻ ചത്തു

തിരുവനന്തപുരം: മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് മൃഗങ്ങൾ കൂട്ടത്തോടെ ചത്തത് അധികൃതരുടെ വീഴ്‌ച കാരണമെന്ന് സർക്കാരിന്റെയും വിലയിരുത്തൽ. അധികൃതർക്കെതിരെ സർക്കാർതല നടപടിയുണ്ടാകുമെന്നാണ് സൂചന. സ്ഥാനമാറ്റം,സ്ഥലംമാറ്റം തുടങ്ങിയ നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നാണ് വിവരം.

മൃഗശാല അധികൃതരുടെ പ്രതിരോധ നടപടികൾ ഫലം കണ്ടില്ലെന്ന് സ്റ്രേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ സ്റ്റഡീസിലെ വിദഗ്ദ്ധ സംഘം സർക്കാരിന് കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയിരുന്നു. സ്ഥലത്തിന്റെ അപര്യാപ്‌തതയും ക്രമാതീതമായ വംശവർദ്ധനയും രോഗബാധ വർദ്ധിപ്പിച്ചെന്നും തടയാൻ മൃഗശാല അധികൃതർ സ്വീകരിച്ച നടപടികൾക്കായില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ടായിരുന്നു. മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് ആദ്യഘട്ട വിലയിരുത്തലിനുശേഷം മൃഗശാല വകുപ്പ് സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി ഫയൽ പരിശോധിച്ചശേഷം തുടർനടപടികൾ ശുപാർശ ചെയ്യും.

തുടർന്ന് മന്ത്രിതലത്തിലാണ് തീരുമാനമെടുക്കുക. പ്രാഥമിക പരിശോധനയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. രോഗം വന്നപ്പോൾ കാണിച്ച അലംഭാവമാണ് സ്ഥിതി ഗുരുതരമാക്കിയതെന്നാണ് നിഗമനം. മാസങ്ങൾക്ക് മുമ്പ് മൃഗശാലയിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്‌തിരുന്നെങ്കിലും അധികൃതർ മറച്ചുവച്ചു. മൃഗശാല ജീവനക്കാരോടും പരിപാലകരോടും രോഗത്തെപ്പറ്റി അധികൃതർ പറഞ്ഞിരുന്നില്ലെന്നാണ് ആക്ഷേപം. മൃഗശാല നേരിട്ട് സന്ദർശിച്ച മന്ത്രിയും അവിടുത്തെ സാഹചര്യങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.

മൃഗശാല വകുപ്പ് സി.പി.ഐക്കാണെങ്കിലും സി.പി.എമ്മിനോട് കടുത്ത അനുഭാവമുള്ള ഉയർന്ന സ്ഥാനത്തുള്ളവരെ മാറ്റുന്നതിൽ പാർട്ടി തലത്തിൽ ചർച്ച ചെയ്യേണ്ടിവരും. കടുത്ത നടപടികൾ സ്വീകരിക്കാതെ സ്ഥലം മാറ്റത്തിലൊതുക്കി പ്രശ്‌നം പരിഹരിക്കാനാകും ശ്രമിക്കുക.

മറ്റ് മൃഗങ്ങൾക്ക് പകർന്നിട്ടുണ്ടോ,​

നിർണയം നടത്തിയില്ല

നിലവിൽ പുള്ളിമാനും കൃഷ്‌ണമൃഗവുമാണ് ക്ഷയരോഗം ബാധിച്ച് മൃഗശാലയിൽ കൂടുതലായി ചത്തത്. മറ്റ് മൃഗങ്ങൾക്ക് രോഗമുണ്ടോയെന്ന നിർണയം നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പുള്ളിമാനുകൾ നിലവിൽ കാട്ടുപോത്തിനെയിട്ടിരിക്കുന്ന കൂടിന്റെ ഭാഗത്തുമുണ്ട്. വിശാലമായ സ്ഥലമുള്ള മൃഗങ്ങളുടെ കൂട്ടിൽ പുള്ളിമാനെ ഇടാറുണ്ട്. ഇന്നലെ ഒരു പുള്ളിമാൻ കൂടി ക്ഷയരോഗം ബാധിച്ച് ചത്തു.

കാട്ടുപോത്ത്,​കാണ്ടാമൃഗം,​ബൈസൺ,​നീർക്കുതിര എന്നിവയ്‌ക്ക് രോഗം പകർന്നിട്ടുണ്ടോയെന്നുള്ള നിർണയവും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് വിവരം. മൃഗപരിപാലകർക്ക് ക്ഷയരോഗ നിർണയം നടത്തിയതിലും അപാകതയുണ്ടെന്നാണ് ആരോപണം. പരിശോധനയ്ക്കായി ജീവനക്കാരുടെ കഫം ശേഖരിച്ചെങ്കിലും അടുത്ത ദിവസമാണ് ലാബിലേയ്‌ക്ക് അയച്ചത്. സമയക്രമം തെറ്റിച്ച് പരിശോധിക്കുന്നത് രോഗനിർണയത്തിന് വെല്ലുവിളിയാകുമെന്നും ആക്ഷേപമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.