ആര്യനാട്: അഗസ്ത്യമല നിരയ്ക്ക് താഴെ എസ്റ്റേറ്റിൽ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി പാറഖനനം നടത്തുന്നതായി പരാതി.ആധുനിക യന്ത്ര സംവിധാനത്തോടെയാണ് ആര്യനാട് പഞ്ചായത്തിലെ ശംഭുതാങ്ങിയിലെ സ്വകാര്യ എസ്റ്റേറ്റ് ഭൂമിയിൽ പാറഖനനം നടക്കുന്നത്.ബഫർ സോണിനോട് അടുത്തതും അഗസ്ത്യവനത്തോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശത്ത് നടക്കുന്ന അനധികൃത ഖനനം തടയണമെന്നാവശ്യപ്പെട്ട് ജനകീയകൂട്ടായ്മ ചേരുന്നതിനും പ്രതിഷേധ പരിപാടികൾക്കും തുടക്കം കുറിച്ചു.ജനവാസ മേഖലയിൽ നടത്തുന്ന പാറഖനനം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.ജനവാസ മേഖലയായ ശംഭുതാങ്ങിയിൽ പാറഖനനത്തിനു പുറമെ ക്രഷർ യൂണിറ്റിനായുള്ള നീക്കവും നടക്കുന്നെന്ന് നാട്ടുകാർ പറയുന്നു.ഖനനത്തിന് കളമൊരുക്കുന്നതിനായി പാറഖനന ലോബി ഏക്കർ കണക്കിന് ഭൂമിയിലെ റബ്ബർ മരങ്ങളും മുറിച്ചുമാറ്റി.എതിർപ്പ് പ്രകടിപ്പിച്ചവരെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.ഇവിടെ വർഷങ്ങൾക്ക് മുൻപ് പാറപൊട്ടിക്കൽ നടത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.യന്ത്ര സഹായമില്ലാതെ നടന്നിരുന്ന ഖനനം ഇപ്പോൾ ആധുനിക യന്ത്ര സഹായത്തോടെയാണ് നടക്കുന്നതെന്ന് ജനകീയകൂട്ടായ്മ നേതാക്കൾ ആരോപിക്കുന്നു.രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന പ്രദേശമായിരുന്നു മലവിള,പാങ്കാവ് പ്രദേശം.പാറഖനനം തുടങ്ങിയാൽ ജലസ്രോതസുകൾ ഉൾപ്പെടെ നഷ്ടപ്പെടുമെന്നാണ് ആശങ്ക.വന്യജീവി സങ്കേതത്തിൽ നിന്നും അരകിലോമീറ്റർ ദൂരം മാറിയാണ് പാറപൊട്ടിക്കൽ നടത്തുന്നത്.ഈ പ്രദേശം പരിസ്ഥിതി ലോല മേഖലയിലുൾപ്പെടുന്നു.നൂറോളം കുടുംബങ്ങളാണ് എസ്റ്റേറ്റിന് സമീപം താമസിക്കുന്നത്.പാറപൊട്ടിക്കൽ തുടങ്ങിയാൽ ഈ കുടുംബങ്ങളുടെ കാര്യം ദുരിതത്തിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |