SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.13 PM IST

പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ

തൃശൂർ: പോളണ്ടിൽ തൃശൂർ സ്വദേശി സൂരജ് (24) കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളായ നാലു ജോർജിയൻ പൗരന്മാരെയും സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തതായി പോളണ്ടിലെ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംഭവത്തിന്റെ സാഹചര്യം വ്യക്തമായിട്ടില്ല. ഞായറാഴ്ച വെളുപ്പിന് സൂരജ് വാട്‌സ് ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാകാം കൃത്യം നടന്നതെന്നാണ് കരുതുന്നത്.

സൂരജിന്റെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാർ അതിനുള്ള ശ്രമം തുടങ്ങി. പോളണ്ടിലെ ഇന്ത്യൻ എംബസിയുമായും മലയാളി അസോസിയേഷനുമായും മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പ്രാഥമിക നടപടി പൂർത്തിയാവാൻ സമയമെടുക്കുമെന്നും അന്വേഷണപുരോഗതി നോർക്ക സി.ഇ.ഒ.യുമായി വിലയിരുത്തിയെന്നും സൂരജിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു.

താമസസ്ഥലത്ത് ജോർജിയൻ പൗരന്മാരും മലയാളികളുമായി തർക്കമുണ്ടായതിനെ തുടർന്ന് അനുരഞ്ജന ശ്രമത്തിനിടെയാണ് സൂരജിന് കുത്തേറ്റതെന്നാണ് മലയാളി അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ശനിയാഴ്ച രാത്രി എട്ടര കഴിഞ്ഞ് സൂരജ് ഫോണിൽ മാതാപിതാക്കളുമായി ഏറെ നേരം സംസാരിച്ചിരുന്നു. ജോലിസ്ഥലത്ത് പ്രശ്‌നങ്ങളൊന്നും ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് അച്ഛൻ മുരളീധരൻ പറഞ്ഞു.
പോളണ്ടിൽ വെയർ ഹൗസിൽ സൂപ്പർവൈസറായ സൂരജിനൊപ്പം ജോലി ചെയ്തിരുന്ന മലയാളികളായ മറ്റു നാലു പേർക്കും പരിക്കേറ്റിരുന്നു. ഇവരിൽ തൃശൂർ സ്വദേശിയായ റെജിലിന് ശസ്ത്രക്രിയ വേണ്ടി വന്നു. ആരുടെയും സ്ഥിതി ഗുരുതരമല്ല. അഞ്ചു മാസം മുമ്പാണ് സൂരജ് പോളണ്ടിലെത്തിയത്. അവിടെ വെയർഹൗസിൽ സൂപ്പർവൈസർ ആയി ജോലി നേടാൻ വിസയ്ക്ക് പണവും നൽകിയിരുന്നു. എന്നാൽ, പറഞ്ഞ ജോലിയല്ല ലഭിച്ചത്. തുടർന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറി. പോളണ്ടിലെ പോസ്‌നാം ഗവ. ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ചിറ്റിശ്ശേരി സ്മരണ ജംഗ്ഷനിലെ ഓട്ടുകമ്പനിക്ക് സമീപത്തെ വീട്ടിലെത്തിയാണ് അമ്മ സന്ധ്യ, സഹോദരി സൗമ്യ, കുടുംബാംഗങ്ങൾ എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചത്. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് മെമ്പർ വി.എസ്. പ്രിൻസ്, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, തലോർ സഹകരണബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.