കൊച്ചി: കരിപ്പൂർ എയർപോർട്ട് വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് 13 കസ്റ്റംസ് ഉദ്യോഗസ്ഥരും 17 കള്ളക്കടത്തുകാരുമടക്കം 30 പേർക്കെതിരെ സി.ബി.ഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.എം. ജോസ്, ഇ. ഗണപതി പോറ്റി, സത്യമേന്ദ്ര സിംഗ്, എസ്. ആശ, കസ്റ്റംസ് ഇൻസ്പെക്ടർമാരായ കെ. യാസർ അരാഫത്ത്, നരേഷ്, സുധീർ കുമാർ, വി.സി. മിനിമോൾ, സഞ്ജീവ് കുമാർ, യോഗേഷ്, ഹെഡ് ഹവിൽദാർമാരായ സി. അശോകൻ, പി.എം. ഫ്രാൻസിസ്, എയർപോർട്ട് സബ്സ്റ്റാഫായ കെ. മണി എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികൾ. ഇവർക്കു പുറമേ കാസർകോടു നിന്നുള്ള 17 കള്ളക്കടത്തുകാരും പ്രതികളാണെന്ന് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ ഇന്നലെ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
കരിപ്പൂർ എയർപോർട്ട് വഴി വൻതോതിൽ കള്ളക്കടത്തു നടക്കുന്നുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തുകാരും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നുമുള്ള പരാതിയെത്തുടർന്ന് 2021ജനുവരി 12ന് പുലർച്ചെ മൂന്നരയ്ക്ക് സി.ബി.ഐയും ഡി.ആർ.ഐയും സംയുക്തമായി എയർപോർട്ടിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സാധനങ്ങൾ മതിയായ പരിശോധനയില്ലാതെയും ഡ്യൂട്ടി ഈടാക്കാതെയും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നതായി കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥർ 70.08 ലക്ഷം രൂപ മൂല്യമുള്ള ബാഗേജുകൾ ഇത്തരത്തിൽ പുറത്തേക്കു വിട്ടത് അന്വേഷണ സംഘം പിടികൂടി. ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ നിന്ന് 2.86 ലക്ഷം രൂപയുടെ കറൻസി, വിദേശമദ്യം, വിദേശ കറൻസി തുടങ്ങിയവയും 6.28 ലക്ഷം രൂപയുടെ സാധനങ്ങളും കണ്ടെടുത്തു. ഇവർ അനധികൃതമായി ഇത്തരം സാധനങ്ങൾ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും സി.ബി.ഐ ശേഖരിച്ചിരുന്നു. കൊച്ചി സി.ബി.ഐ യൂണിറ്റിലെ ഇൻസ്പെക്ടർ എൻ.ആർ. സുരേഷാണ് കുറ്റപത്രം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |