തൃശൂർ: പുതുജീവിതത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട് നാടകം അടിമുടി മാറുകയാണെന്നും ഇഷ്ടം പോലെ മാറ്റാവുന്നതായെന്നും നാടകപ്രവർത്തകരും വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. പുതിയ ദൃശ്യബോധത്തിനും സാമൂഹിക മാദ്ധ്യമങ്ങളുടെ സ്വാധീനത്തിനും അനുസരിച്ച് നാടകോത്സവങ്ങളിൽ ഇനിയും മാറ്റമുണ്ടാകണം.
സിനിമാഫെസ്റ്റിവൽ മാതൃകയിലാണ് നാടകോത്സവങ്ങളുണ്ടായത്. സിനിമയ്ക്ക് നാടകവും തിരിച്ചും പ്രചോദനമായിട്ടുണ്ട്. സംസ്‌കാരത്തിന്റെ ഭാഗമായ നാടകത്തെ വിലയിരുത്തുന്നതിലും മാറ്റമുണ്ടാകണം. ധാരാളം ഫെസ്റ്റിവലുകളുള്ള കാലത്ത് നാടക ഫെസ്റ്റിവലിന്റെ ഘടന ഉൾപ്പെടെയുള്ളവ മാറണമെന്നും അവർ അഭിപ്രായപ്പെട്ടു.
അരങ്ങ്
പിറകിലൊരു മറയും നിൽക്കാനൊരു തറയുമുണ്ടെങ്കിൽ നാടകം കളിക്കാമെന്നു പറഞ്ഞ എൻ.എൻ. പിള്ളയുടെ കാഴ്ചപ്പാടിലേക്കാണ് വേദി മാറുന്നത്. തുറന്ന സ്ഥലത്തുള്ള നാടകാവതരണത്തിന് പ്രസക്തിയേറി. ഇറ്റ്‌ഫോകിൽ ഇടം ശാസ്താംകോട്ട അവതരിപ്പിച്ച ആർക്ടിക് അരങ്ങേറിയത് തുറന്ന സ്ഥലത്തൊരുക്കിയ തിണ്ണയിലാണ്. വീട്ടുമുറ്റത്തോ, വീടിനകത്തോ, പറമ്പിലോ ആകാം പുതുനാടകം.
ശബ്ദം, വെളിച്ചം
കെട്ടിത്തൂക്കിയ മൈക്കിനെ ആശ്രയിച്ചുള്ള കഥാപാത്ര ചലനങ്ങൾ ഇന്നു വേണ്ട. ശബ്ദവും വെളിച്ചവും എവിടെയും എത്തുന്നതിനാൽ വേദി നിറഞ്ഞ് കളിക്കാം. എന്ത് കാണിക്കണം, കേൾപ്പിക്കണമെന്നും നിഴലും വെളിച്ചവും കൊണ്ട് തീരുമാനിക്കാം. ആർക്ടിക് നാടകത്തിൽ കഥാപാത്രങ്ങൾ തങ്ങൾക്കാവശ്യമായ വെളിച്ചം സ്വയം നിയന്ത്രിച്ചിരുന്നു. നിയന്ത്രിത വെളിച്ചം പുതുഭാവം നൽകും.
രചന, അഭിനയം
സംഭാഷണങ്ങൾ അളന്നുമുറിച്ച് ഉപയോഗിക്കുന്നു. അഭിനയിക്കുന്നതിന് പകരം പെരുമാറുകയെന്ന സിനിമാ രീതിയോട് പുതുനാടകങ്ങളും ചേർന്നുനിൽക്കുന്നു. സൂക്ഷ്മാഭിനയം കാണാൻ പ്രേക്ഷകർക്ക് തൊട്ടടുത്തിരിക്കാം. സദസിൽ നിന്നാകും ചിലപ്പോൾ കഥാപാത്രങ്ങൾ വരിക.
ഏകപാത്രങ്ങൾ
ഒന്നും (സോളോ) രണ്ടും കഥാപാത്രങ്ങളുള്ള നാടകങ്ങളും ജനപ്രീതിയാർജ്ജിക്കുന്നുണ്ട്. രണ്ടു കഥാപാത്രങ്ങളുമായി ദൈർഘ്യമുള്ള നാടകങ്ങളും അരങ്ങ് വാഴുന്നു. ഇവയ്ക്കുള്ള പരിശീലനം, യാത്ര, ചെലവ് തുടങ്ങിയവ കുറവാണ്.
സിംബോളിക്
എല്ലാം പറയാതെ പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്ന ശൈലിക്ക് പ്രസക്തിയേറുന്നുണ്ട്. അവതരിപ്പിക്കുന്നതിന്റെ ബാക്കി പൂർണമാകുക പ്രേക്ഷകരുടെ മനസിലാണ്. നാടകത്തിന്റെ പേര് മുതലുണ്ട് ഈ വ്യത്യാസം. പ്രതിഭയുള്ളവർ സദസിലുമുണ്ടെന്ന തിരിച്ചറിവും മാറ്റത്തിന് കാരണമാണ്.
ലോകഭൂപടത്തിൽ സ്ഥാനം ലഭിക്കത്തക്കവിധം ഇറ്റ്‌ഫോക്ക് നന്നാവുന്നുണ്ട്. ഇനിയും മുന്നോട്ടു പോകണം. ഫെസ്റ്റിവലുകളിൽ നാടകത്തെയും സിനിമയെയും ഒന്നിച്ചു കാണേണ്ടതില്ലേ എന്നും ചിന്തിക്കണം.
- അഭിലാഷ് പിള്ള
ഡയറക്ടർ, സ്‌കൂൾ ഒഫ് ഡ്രാമ, തൃശൂർ
അഭിനയത്തികവിന് നാടകത്തിൽ പ്രാധാന്യമുണ്ട്. അതിൽ കുറഞ്ഞ സ്ഥാനമേ സാങ്കേതികതയ്ക്കും മറ്റുമുള്ളൂ.
- പി.ജി. ഉണ്ണിക്കൃഷ്ണൻ
അഭിനേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |