പുതിയ വി.സിയിൽ പ്രതീക്ഷ
തൃശൂർ: കാർഷിക സർവകലാശാല വി.സിയുടെ ചുമതല കാർഷികോത്പാദന കമ്മിഷണർ ഡോ. ബി. അശോകിന് നൽകിയതോടെ നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷ. വി.സിയുടെ അനുമതിയില്ലാത്തതിനെത്തുടർന്ന് കോടികളുടെ പദ്ധതികൾ അനിശ്ചിതത്വത്തിലാണ്.
വെള്ളായണി കാർഷിക കോളേജിലെ ഡോ. കെ. ആര്യ വിരമിച്ചതിനെത്തുടർന്നാണ് ബി. അശോകിന് ചുമതല നൽകിയത്. താത്കാലിക ചുമതലയുണ്ടായിരുന്ന ആര്യ പ്രധാന ഫയലുകൾ തീർപ്പാക്കിയിരുന്നില്ല. കാർഷികോത്പാദന കമ്മിഷണറായിരുന്ന ഇഷിത റോയിക്കായിരുന്നു അതിന് മുമ്പ് ചുമതലയെങ്കിലും അവർ സർവകലാശാലയിൽ എത്തിയിരുന്നുമില്ല. ഒക്ടോബർ ഏഴിന് ഡോ. ചന്ദ്രബാബു സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഇഷിത റോയിക്കും ആര്യയ്ക്കും ചുമതല നൽകുകയായിരുന്നു.
പതിനെട്ട് അദ്ധ്യാപകർക്ക് പൂർണ ശമ്പളത്തോടെ മൂന്ന് വർഷത്തേക്ക് ഗവേഷണത്തിന് അനുവദിച്ച അവധി റദ്ദാക്കിയത് വിവാദമായിരുന്നു.
അവധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എ.യു ടീച്ചേഴ്‌സ് അസോസിയേഷൻ ഡോ. കെ. ആര്യക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അദ്ധ്യാപകരിൽ 60 ശതമാനം പേർക്കെങ്കിലും പി.എച്ച്.ഡി ഉണ്ടെങ്കിലേ ഐ.സി.എ.ആർ റാങ്കിംഗിൽ സർവകലാശാലയ്ക്ക് നേട്ടമുണ്ടാകൂ. പുതിയ വി.സിയോട് പ്രശ്‌നമുന്നയിക്കാൻ കാത്തിരിക്കുകയാണ് അദ്ധ്യാപകർ.
വി.സിയുടെ അനുമതി വേണ്ട പദ്ധതികൾ
സെന്റർ ഒഫ് അഡ്വാൻസ്ഡ് അഗ്രിക്കൾച്ചർ സയൻസ് ആൻഡ് ടെക്‌നോളജി (കാസ്റ്റ്) 2019ൽ അനുവദിച്ച പത്ത് കോടിയുടെ നാളികേരാധിഷ്ഠിത പദ്ധതിയുടെ കാലാവധി കൊവിഡിനെ തുടർന്ന് നീട്ടിയിരുന്നു. പദ്ധതിയുടെ ബാക്കി തുക അടുത്ത വർഷങ്ങളിലേക്ക് വകയിരുത്തിയിട്ടുണ്ടെങ്കിലും വി.സിയുടെ അനുമതി വേണം. സർവകലാശാലയുടെ പിലിക്കോട് കേന്ദ്രത്തിൽ കുളം നിർമ്മാണത്തിന് അമൃത് സരോവർ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ച പദ്ധതിയും വി.സി അംഗീകരിക്കണം. രണ്ട് കുളങ്ങൾ വിസ്തൃതി കൂട്ടി വശം കെട്ടി സംരക്ഷിക്കാനും ഒരേക്കറിൽ പുതിയ കുളം നിർമ്മിക്കാനുമുള്ള പദ്ധതിയാണിത്. രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരമുള്ള ഒരു ഡസനോളം പദ്ധതികൾക്കും അനുമതി ലഭിക്കേണ്ടതുണ്ട്. വെള്ളാനിക്കരയിൽ സംരംഭകത്വ വികസനത്തിന് അനുവദിച്ച 17 കോടിയുടെ പദ്ധതിക്കും ഡ്രോൺ വാങ്ങാനുള്ള ഒന്നര കോടിയുടെ പദ്ധതിക്കും അനുമതി വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |