ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചു നടക്കുന്ന പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം ഇന്ന്. ഉച്ചയ്ക്കുശേഷം മൂന്നിനാണ് ആനയോട്ടം. ആനയോട്ടത്തിൽ മുൻനിരയിൽ ഓടുന്നതിനുള്ള ആനകളെ ഇന്നലെ രാവിലെ ക്ഷേത്ര നടയിൽ വച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.
ബ്രഹ്മകലശാഭിഷേക ചടങ്ങിനു ശേഷം ക്ഷേത്രം കിഴക്കെ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ നറുക്കെടുത്തു. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.എസ്. മായാദേവി മാനേജർമാരായ എ.കെ. രാധാകൃഷ്ണൻ, ലെജുമോൾ എന്നിവർ സന്നിഹിതരായി.
ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിയ്ക്കുന്നതോടെ ആനകൾക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടും. മണികൾ ആനകൾക്ക് അണിയിക്കുന്നതോടെ മാരാർ ശംഖ് ഊതും. ഇതോടെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കി ഓടും. ക്ഷേത്ര ഗോപുരത്തിൽ ആദ്യം ഓടി എത്തുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.
ആനയോട്ടത്തിൽ ഇവർ
നേരത്തെ വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത 10 ആനകളുടെ പേരുകൾ നറുക്കിട്ടെടുത്താണ് മുൻനിരയിൽ ഓടുന്നതിനുള്ള ആനകളെ നിശ്ചയിച്ചത്. ചെന്താമരാക്ഷൻ, ദേവി, ഗോകുൽ , കണ്ണൻ, വിഷ്ണു എന്നീ ആനകളെയാണ് മുൻനിരയിൽ ഓടുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്. രവികൃഷ്ണൻ, ഗോപികണ്ണൻ എന്നീ കൊമ്പൻമാർ കരുതലാനകളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |