തൃശൂർ: സിനിമയിൽ അഭിനയിക്കുകയെന്ന മോഹവുമായി ചെന്നൈയിലെത്തുകയും പിന്നീട് നിർമ്മാതാവുകയും വീണ്ടും അഭിനയത്തിലെത്തി ഉയരങ്ങൾ കീഴടക്കുകയും ചെയ്ത കഥയാണ് ഇന്നസെന്റിനെപ്പറ്റി നിർമ്മാതാവ് ഡേവിഡ് കാച്ചപ്പള്ളിക്ക് പറയാനുള്ളത്. ചെന്നൈയിൽ വച്ചാണ് ഇന്നസെന്റിനെ കാച്ചപ്പിള്ളി പരിചയപ്പെട്ടത്. ഇരിങ്ങാലക്കുടക്കാരനായ സംവിധായകൻ മോഹനാണ് പരിചയപ്പെടുത്തിയത്. പിന്നീട് ഉറ്റ സുഹൃത്തുക്കളായ ഇരുവരും തമ്മിൽ നടന്ന ചർച്ചയിൽ സിനിമാ നിർമ്മാണവും കടന്നുവന്നു. അങ്ങനെ 1981ൽ അവർ 'വിട പറയും മുമ്പേ' എന്ന ഹിറ്റ് സിനിമ നിർമ്മിച്ചു.
ചെന്നൈയിലെ ജമ്മു ഫിലിംസിലും മറ്റും പ്രൊഡക്‌ഷൻ കൺട്രോളറായി പ്രവർത്തിച്ചിരുന്ന ഡേവിഡ് കാച്ചപ്പിള്ളിയും മോഹനും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ഗണേഷ് കലാമന്ദിറിനു വേണ്ടി 'ഹൃദയമേ സാക്ഷി' എന്ന സിനിമ നിർമ്മിച്ചെങ്കിലും വിജയിച്ചില്ല. നല്ലൊരു സിനിമ നിർമ്മിക്കണമെന്ന ചിന്തയുമായിരിക്കുമ്പോഴാണ് വി.ടി. നന്ദകുമാറിന്റെ രണ്ട് പെൺകുട്ടികളെന്ന നോവലിനെപ്പറ്റി കൊല്ലം സ്റ്റാൻലി പറഞ്ഞത്. തുടർന്ന് ഡേവിഡും മോഹനും ചേർന്ന് അതിന് തിരക്കഥ തയ്യാറാക്കി. മോഹൻ ആദ്യം ചെയ്ത 'രണ്ടു പെൺകുട്ടികൾ' എന്ന സിനിമയിൽ അഭിനയിക്കാനാണ് ഇന്നസെന്റ് ചെന്നൈയിലെത്തിയത്. അത് വിജയിച്ചു. തുടർന്ന് ഇളക്കങ്ങൾ, ഭരതൻ സംവിധാനം ചെയ്ത ഓർമ്മയ്ക്കായ്, കെ.ജി. ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയവ നിർമ്മിച്ചു. ഒരു കഥ ഒരു നുണക്കഥയാണ് ഇന്നസെന്റും ഡേവിഡും ചേർന്ന് നിർമ്മിച്ച ഒടുവിലത്തെ സിനിമ. അപ്പോഴേക്കും ഇന്നസെന്റ് അഭിനേതാവെന്ന നിലയിൽ തിളങ്ങാൻ തുടങ്ങി. തിരക്കായതോടെ പൂർണ്ണമായും അഭിനയത്തിലേക്ക് മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |