തൃശൂർ: ചാക്കുചരടിൽ നെറ്റുണ്ടാക്കി പ്ലാസ്റ്റിക് ബാളിൽ സ്മാഷ് ഉതിർത്ത് ബാലപാഠം പഠിച്ച കളിക്കാർ ഇന്ത്യൻ വോളി ടീമിൽ വരെയെത്തിയ ചരിത്രം തൃശൂരിനുണ്ട്. ക്രിക്കറ്റിലും ഫുട്ബാളിലും മറ്റ് കായിക ഇനങ്ങളിലും പുതുതലമുറ കേന്ദ്രീകരിക്കുമ്പോൾ ഓർമകളിലേക്ക് വഴിമാറുകയാണ് വോളി.
സൗജന്യ ക്യാമ്പിന് പോലും കുട്ടികൾ എത്തുന്നില്ല. സംസ്ഥാന - ദേശീയ താരങ്ങളായ നിരവധിപേരെ വാർത്തെടുത്ത ജില്ലയിൽ പ്രൊഫഷണൽ ടീമുകളോ കളിക്കളങ്ങളോ മത്സരങ്ങളോ ഇല്ല. ഇന്ത്യൻ വോളിയിൽ പേരുകേട്ട കുഞ്ഞിക്കളവൻ മാസ്റ്ററുടെയും ഒളിമ്പ്യൻ ചന്ദ്രശേഖരന്റെയും മണ്ണിൽ പേരിനുപോലും ഇന്ന് പ്രൊഫഷണൽ ക്ലബുകളില്ല. തീരമേഖലയിൽ നിന്ന് ഒട്ടനവധി വോളി താരങ്ങൾ അന്ന് ഉയർന്നുവന്നിരുന്നു. പ്രാദേശിക ടൂർണമെന്റുകളിലൂടെ വളർന്ന താരങ്ങളായിരുന്നു അവരെല്ലാം.
വേനലവധിക്കാലത്ത് മുൻപ് നിരവധി പ്രാദേശിക ടൂർണമെന്റുകളും അഖിലേന്ത്യാ ടൂർണമെന്റുകളും ജില്ലയിൽ നടന്നിരുന്നു. തൃപ്രയാർ, കൊടുങ്ങല്ലൂർ, ചാലക്കുടി, തൃശൂർ, പെരിങ്ങോട്ടുകര, ചെന്ത്രാപ്പിന്നി, കിഴക്കൻ മേഖലകൾ, ചാവക്കാട്, കുന്നംകുളം, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് മിക്ക ടൂർണമെന്റുകളും നടന്നിരുന്നത്. അഖിലേന്ത്യാ താരങ്ങൾ വരെ കളിക്കാനെത്തിയിരുന്നു. പുതുതലമുറയ്ക്ക് മത്സരങ്ങൾ കണ്ട് കടന്നുവരാനുള്ള ടൂർണമെന്റ് പോലും ഇപ്പോൾ അന്യം.
പത്തുവർഷം മുമ്പ് വരെ ഡിസംബർ മുതൽ ടൂർണമെന്റുകളുടെ ഘോഷയാത്രകളായിരുന്നു. ഇന്ത്യൻ ടീമിന്റെ നായകന്മാരായ സിറിൽ സി. വെള്ളൂർ, ടി.സി. ജ്യോതിഷ്, പുതുതലമുറയിലെ കെ.ജി. രാഗേഷ് തുടങ്ങിയവർക്ക് പിന്നാലെ ജില്ലയിൽ നിന്ന് ഒരാൾ പോലുമില്ലാത്ത അവസ്ഥയുണ്ട്. അൻവർ ഹുസൈൻ, ആന്റണി പാവറട്ടി തുടങ്ങി നിരവധി കേരളതാരങ്ങളും ജില്ലയുടെ സംഭാവനയാണ്.
ഗ്ലാമർ കുറയുന്നു, അവസരവും
സംസ്ഥാനത്ത് പ്രൊഫഷണൽ ടീമുകളുടെ അഭാവം മൂലം വോളി താരങ്ങൾക്ക് അവസരവും ജോലി സാദ്ധ്യതയും കുറയുന്നുവെന്ന് കായിക വിദഗ്ദ്ധർ. മുൻകാലങ്ങളിൽ കേരള പൊലീസ്, കെ.എസ്.ഇ.ബി, കസ്റ്റംസ്, ഏജീസ്, പോർട്ട് ട്രസ്റ്റ് , കെൽട്രോൺ, എക്‌സൈസ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾക്ക് ടീം ഉണ്ടായിരുന്നു. പല ടീമുകളും ഇല്ലാതായി, നിലനിൽക്കുന്ന ടീമുകളിലേക്ക് കുറച്ച് താരങ്ങളെ മാത്രമാണ് റിക്രൂട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |