വൈദ്യശാസ്ത്രം പഠിച്ച്, ചികിത്സിച്ച് രോഗികൾക്ക് സാന്ത്വനം നൽകുന്നവരാണ് ഡോക്ടർമാർ. എന്നാൽ അവരിലുമുണ്ട് ആത്മഹത്യാപ്രവണത. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 20 ഡോക്ടർമാർ ആത്മഹത്യ ചെയ്‌തെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) കണക്ക്. എന്തുകാെണ്ടാണിത്? പരിഹാരമെന്ത്? പരമ്പര ഇന്നു മുതൽ....
അറുപത് പിന്നിട്ട ഡോക്ടർ. ഡോകടർമാരാണ് മക്കളും... മാനസികമായി തളർന്ന് ഒരു ദിവസം മനോരോഗ വിദഗ്ദ്ധനെ കാണാനെത്തി. തങ്ങൾക്കാകുംവിധം പിതാവിനെ സ്‌നേഹിക്കാനും കരുതൽ നൽകാനും ചികിത്സിക്കാനും മക്കൾ ശ്രമിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ മരണചിന്ത വിട്ടില്ല. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതായി. രോഗികൾക്ക് കുറിച്ചുകൊടുക്കുന്ന മരുന്ന് തെറ്റുമോ എന്ന ഭയം. ഒരുതരം കുറ്റബോധം ഡോക്ടറെ കീഴടക്കി. ഒരു സീനിയർ ഡോക്ടർക്ക് എന്തുമാത്രം ജീവിതാനുഭങ്ങളുണ്ടാകും! എത്ര പ്രതിസന്ധികൾ തരണം ചെയ്തിട്ടുണ്ടാകും! ആ കഴിവുകൾ മരണചിന്തയിൽ പ്രവർത്തിക്കാതായി. പ്രാപ്തരായ മക്കളും ബന്ധുക്കളും തനിക്കുണ്ടെന്നും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണെന്നും മറന്നു. എല്ലാം കൈവിട്ടുപോകുമെന്ന തോന്നലുണ്ടായപ്പോഴാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ മനോരോഗ വിദഗ്ദ്ധന്റെ പക്കലെത്തിച്ചത്.
കുറച്ച് വസ്തു വാങ്ങിയതിൽ നിന്നാണ് വിഷാദത്തിന്റെ തുടക്കം. രേഖകൾ കൃത്യമല്ലാത്ത, നിയമപ്രശ്‌നങ്ങളുള്ള വസ്തുവായിരുന്നു അത്. നൂലാമാലയിൽ കുരുങ്ങി രജിസ്റ്റർ ചെയ്യാൻ പറ്റാതായതോടെ ഡോക്ടർ നിരാശനായി. പ്രശ്‌നത്തിൽ പെട്ടത് സ്വന്തം കഴിവുകേടു കൊണ്ടാണെന്ന് കരുതി. മുടക്കിയ പണം നഷ്ടപ്പെടുമോ എന്നതിനെപ്പറ്റി മാത്രമായി ചിന്ത. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉണ്ടായിരുന്നൂവെങ്കിലും ചിന്തിച്ച് പ്രശ്‌നം പെരുപ്പിച്ചു. ജോലിയിൽ ശ്രദ്ധ നഷ്ടമായി. മരിക്കണമെന്ന് തോന്നിത്തുടങ്ങി.
കാരണം എന്തുമാകാം
തന്റെ മുമ്പിലെത്തിയ 'ഡോക്ടർ രോഗി'യോട് മനോരോഗ വിദഗ്ദ്ധനായ ഡോക്ടർ എന്തു പറയും. വിഷാദത്തിന്റെ ആഴക്കുഴിയിലാണ് അദ്ദേഹം. കൗൺസലിംഗിന് പറ്റിയ അവസ്ഥയല്ല. തുടക്കത്തിൽ മരുന്നുകൊണ്ടേ ഫലമുണ്ടാകൂ. വിഷാദത്തിന് ശമനം കിട്ടിയ ശേഷം കൗൺസലിംഗ് തുടങ്ങാൻ ഡോക്ടർ തീരുമാനിച്ചു. മരുന്ന് കഴിച്ചപ്പോൾ ആശ്വാസം കണ്ടുതുടങ്ങി. മനസ് ശാന്തമായപ്പോൾ കൗൺസലിംഗ് തുടങ്ങി. സ്ഥിതി മെച്ചപ്പെട്ടു. മക്കളുടെയും ബന്ധുക്കളുടെയും മികച്ച പിന്തുണയുമായപ്പോൾ എല്ലാം ശരിയായി. അദ്ദേഹമിപ്പോൾ മികച്ച രീതിയിൽ പ്രാക്ടീസ് ചെയ്യുന്നു. വസ്തു വാങ്ങുന്ന എല്ലാവരും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കണമെന്നില്ല. ജനിതകപരമായി ആത്മഹത്യാ പ്രവണതയുള്ളവരിൽ ഏതെങ്കിലുമൊരു കാരണം മതി, മരണചിന്തയ്ക്ക്.
മരിക്കണമെന്ന് ഇടയ്ക്കിടെ തോന്നുക
ആത്മഹത്യയെപ്പറ്റി പലപ്പോഴും പറയുക
ഒന്നും ശരിയാകുന്നില്ലെന്ന് തോന്നുക
മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ
ശുഭാപ്തി വിശ്വാസക്കുറവ്, പരാജയഭീതി
എല്ലാറ്റിനെപ്പറ്റിയും നിഷേധ ചിന്തകൾ
വിമർശനങ്ങളോട് അസഹിഷ്ണുത
കുടുംബപ്രശ്‌നങ്ങൾ, പ്രണയനൈരാശ്യം
തൊഴിൽ, പഠന സമ്മർദ്ദങ്ങൾ
മദ്യം, മയക്കുമരുന്ന് ഉപയോഗം
ജോലിയിലെ അമിത ടാർഗറ്റ്
മറ്റുള്ളവരുടെ അവഹേളനം
ജീവിതത്തിൽ വിജയിക്കാത്തത്
വരവിനൊക്കാത്ത ചെലവ്, ആഡംബരം
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |