ചാലക്കുടി: കാലാവസ്ഥാ മാറ്റത്തിന്റെ തിരിച്ചടിയേറ്റ് റംബൂട്ടാൻ കർഷകർ. ഏറെ വൈകി പൂവിട്ട്, വിളവെടുപ്പ് കാലത്ത് കനത്ത മഴയും വന്നതോടെ കൊതിയൂറുന്ന റംബൂട്ടാൻ പഴങ്ങൾക്ക് ഇക്കുറി ആവശ്യക്കാർ കുറവ്. കായഫലവും ഇക്കുറി പകുതിയിലേറെയായി. അതിരപ്പിള്ളി റോഡിൽ സഞ്ചാരികളെ ആകർഷിച്ച് റംബൂട്ടാൻ സമൃദ്ധിയായി വളരുന്ന കാഴ്ച കുറച്ചുവർഷമായി ഇവിടെയുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും കെട്ടിത്തൂക്കിയ റംബൂട്ടാൻ കുലകൾക്ക് ആവശ്യക്കാരും ഏറെയായിരുന്നു. അതുകൊണ്ട് തന്നെ വിൽപ്പന പൊടിപൊടിച്ചു.
ആദ്യം കിലോയ്ക്ക് മുന്നൂറിനും പിന്നീട് 250 രൂപയ്ക്കുമെല്ലാമായിരുന്നു കച്ചവടം. ഇടനിലക്കാരില്ലാത്തതിനാൽ കർഷകർക്ക് വിൽപ്പനയിലൂടെ നല്ല ലാഭവും ലഭിച്ചിരുന്നു. എന്നാൽ തോട്ടങ്ങളിലെ ശുഷ്‌കിച്ച മരങ്ങളും മഴയുടെ കാഠിന്യത്തിൽ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതും ഇത്തവണ റംബൂട്ടാൻ കാലം കർഷകർക്ക് തിരിച്ചടിയായി.
കൃഷി ഭവനുകളിൽ പോലും 250 രൂപയ്ക്ക് റംബൂട്ടാൻ വിൽക്കുമ്പോൾ ഇവ എത്തിക്കുന്ന കർഷകരുടെ നഷ്ടം നികത്താനാകുന്നില്ല. പടിഞ്ഞാറെ ചാലക്കുടി കോട്ടാറ്റ് മുട്ടൻതോട്ടി വർഗീസിന്റെ വീട്ടിൽ ആകെയുള്ളത് രണ്ട് റംബൂട്ടാൻ മരങ്ങൾ. ഗൾഫ് ജോലി മതിയാക്കി നാട്ടിലെത്തിയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞതവണ വൻതോതിൽ പഴം ലഭിച്ചിരുന്നു. എന്നാൽ മൂന്നിൽ ഒന്നായി മാറി ഇക്കുറി വിളവ്.
സാധാരണ റംബൂട്ടാൻ വിൽക്കാറില്ല. കുട്ടികൾക്കും മറ്റും നൽകുകയാണ് പതിവ്. ഇത്തവണ ആർക്കും പ്രിയമില്ലാതായി. ഇപ്പോൾ കൃഷി ഭവനിൽ കൊടുക്കുകയാണ്.
വർഗീസ് മുട്ടൻതോട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |