പ്രതിസന്ധിയിൽ നിന്ന് കര കയറാനാകാതെ കോൺഗ്രസിൽ തമ്മിലടി
തൃശൂർ: കെ. മുരളീധരന്റെ തൃശൂരിലെ തോൽവിയുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കോൺഗ്രസ്. പോസ്റ്റർ വിവാദം, യൂത്ത് കോൺഗ്രസിന്റെ വാർത്താ സമ്മേളനം, കുത്തിയിരിപ്പ് സമരം, ഡി.സി.സി ഓഫീസിലെ കൈയ്യാങ്കളി, ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എന്നിവരുടെ രാജി, സസ്‌പെൻഷൻ എന്നിങ്ങനെ കലങ്ങിമറിയുകയാണ് കോൺഗ്രസ് രാഷ്ട്രീയം.
തൃശൂരിലെ തോൽവിക്ക് കാരണം തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ ടി.എൻ. പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ്, അനിൽ അക്കര എന്നിവരാണെന്ന കടുത്ത ആരോപണവും തുടർസംഭവ വികാസങ്ങളുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ജോസും വിൻസെന്റും രാജിവച്ചെങ്കിലും മുന്നോട്ടുപോക്ക് അത്ര സുഖകരമാകില്ലെന്നാണ് വിലയിരുത്തൽ.
പാലക്കാട്ടെ മുൻ ഡി.സി.സി പ്രസിഡന്റും എം.പിയുമായ വി.കെ. ശ്രീകണ്ഠനാണ് തൃശൂരിൽ ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല. ജില്ലയിൽ നിന്നുള്ള മറ്റൊരാൾക്ക് ചുമതല നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് വിലയിരുത്തിയാണ് ശ്രീകണ്ഠനെ ചുമതലയേൽപ്പിച്ചത്.
പ്രതികരിക്കാതെ മുതിർന്ന നേതാക്കൾ
തോൽവിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയം. ഇന്നലെ ജോസ് വള്ളൂർ രാജി പ്രഖ്യാപിക്കുന്നതിനായി വിളിച്ച യോഗത്തിൽ മുൻ എം.എൽ.എ പി.എ. മാധവൻ അടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ വിഷയത്തിൽ ആരും പ്രതികരിക്കുകയോ പക്ഷം പിടിക്കുകയോ ചെയ്തില്ല.
തിരഞ്ഞെടുപ്പ് ഗോദയല്ല, ഗുസ്തിക്കളം
കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം തൃശൂരിലെ ഡി.സി.സി ഓഫീസായ കെ. കരുണാകരൻ സപ്തതി മന്ദിരം സംഘട്ടത്തിന് വേദിയായത് രണ്ടുതവണ. ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്ക് അടക്കം മർദ്ദനമേൽക്കുകയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സംഭവങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് വിഭാഗങ്ങളിൽ നിന്ന് അഞ്ചു പേരെയാണ് സസ്‌പെൻഡ് ചെയ്തത്. പാർട്ടി നടപടികളിലും ദൂരുഹതയുണ്ടെന്ന് അണികളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
രാജി വികാരനിർഭരം
നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കാതെ രാജി നീട്ടിക്കൊണ്ടുപോകുകയായിരുന്നു ജോസ് വള്ളൂർ. അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് ഇന്നലെ മുതിർന്ന നേതാക്കളെ വിളിച്ച് ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ വള്ളൂർ രാജി പ്രഖ്യാപിച്ചത്. വികാരനിർഭരമായ വാക്കുകളിലൂടെയായിരുന്നു പടിയിറക്കം. തോൽവിയുടെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും അതേസമയം ഡി.സി.സിയിൽ നടന്ന സംഭവങ്ങളിൽ തനിക്ക് പങ്കില്ലെന്നും വള്ളൂർ പറഞ്ഞു. വളരെ ചുരുങ്ങിയ വാക്കുകൾ മാത്രം സംസാരിച്ച ശേഷം രാജി പ്രഖ്യാപിച്ചു.
പൊട്ടിത്തെറിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ
ജോസ് വള്ളൂർ രാജിവയ്ക്കുന്നതിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രംഗത്തെത്തി. ഡി.സി.സി ഓഫീസിന് മുന്നിലെത്തിയ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസിയ ഹബീബിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൊട്ടിത്തെറിച്ചു. ജോസിനെ മാത്രം ബലിയാടാക്കാൻ സമ്മതിക്കില്ലെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |