തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുമ്പോൾ ഒരിടവേളയ്ക്ക് ശേഷം രോഗവ്യാപനം കൂടുന്നു. സംസ്ഥാനത്തെ കൊവിഡിന്റെ പ്രതിദിനകണക്കുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ല അഞ്ചാം സ്ഥാനത്താണ്. വാക്‌സിനേഷൻ നടന്നുവരുമ്പോഴും മറുഭാഗത്ത് രോഗബാധ കൂടുന്നത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നുണ്ട്.
1459 പേർക്ക് കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ കഴിയുന്നുവെന്നാണ് മാർച്ച് 29ന് പുറത്തുവന്ന കണക്ക്. തൃശൂരുകാരായ 60 പേർ മറ്റ് ജില്ലകളിലും ചികിത്സയിലുണ്ട്. ജില്ലയിൽ നൂറിൽ താഴെയെത്തിയിരുന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പിന്നീട് കുത്തനെ കൂടി. നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതും പരിശോധനകൾ കുറഞ്ഞതുമാണ് ഇതിന് കാരണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടംകൂടുന്നതും കൊവിഡ് ഉയരുന്നതിന് കാരണമാകുന്നുണ്ട്. പൊതുയോഗങ്ങളിലും തിരഞ്ഞെടുപ്പ് പരിപാടികളിലും ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ മുതിരുന്നില്ല. മാസ്ക് ധരിക്കുന്നത് ഒഴിച്ചാൽ മറ്റ് കാര്യങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.
കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പടെ കർശനനിയന്ത്രണം ഏർപ്പെടുത്താൻ ആരോഗ്യവരുപ്പ് തയ്യാറായേക്കുമെന്നാണ് സൂചന.
ഗവ. മെഡിക്കൽ കോളേജിൽ നോ എൻട്രി
കൊവിഡ് കൂടിയതോടെ തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വീണ്ടും വിലക്ക്. മാർച്ച് 29 മുതൽ സന്ദർശക പാസ് നിറുത്തലാക്കി. രോഗികൾക്ക് കൊവിഡ് ബാധയുണ്ടാകാതിരിക്കാനാണിത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒരു വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. രണ്ടുമാസം മുമ്പാണ് സന്ദർശക പാസ് പുനരാരംഭിച്ചത്.
ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം
137 കേസുകൾ (മാർച്ച് 26)
198 കേസുകൾ (മാർച്ച് 27)
176 കേസുകൾ (മാർച്ച് 28)
88 കേസുകൾ (മാർച്ച് 29)
ആരോഗ്യവകുപ്പും പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ട് മാത്രം കാര്യമില്ല. ജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ബ്രേക്ക് ദി ചെയിൻ കൃത്യമായി പാലിച്ചാൽ ഒരു പരിധിവരെ രോഗ സാദ്ധ്യത തടയാം. കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ നിലവിൽ സർക്കാർ സ്ഥാപനങ്ങളിലുള്ള സന്ദർശക നിയന്ത്രണം തുടരും.
-ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |