കയ്പമംഗലം: തീരദേശ മണ്ഡലമായ കയ്പമംഗലത്ത് തിരഞ്ഞെടുപ്പിന്റെ കാറും കോളും നിറഞ്ഞിരിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണവഴികളും പിന്നിട്ടതോടെ എൽ.ഡി.എഫും യു.ഡി.എഫും നേർക്ക് നേർ പോരാട്ടത്തിലാണ്. ഒപ്പം പിടിച്ച് എൻ.ഡി.എ സ്ഥാനാർത്ഥിയും രംഗത്തുണ്ട്. ഈ കൂട്ടപ്പൊരിച്ചിലുകൾ പിന്നിട്ട് മണ്ഡലം പിടിക്കുന്നതാരെന്നറിയാൻ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.
കഴിഞ്ഞവട്ടം മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച എൽ.ഡി.എഫിന്റെ ഇ.ടി ടൈസൺ മാസ്റ്റർ ഏകപക്ഷീയ ജയം പ്രതീക്ഷിച്ചാണ് മണ്ഡലത്തിലിറങ്ങിയത്. പക്ഷേ ഘടകകക്ഷിയിൽ നിന്ന് സീറ്റേറ്റെടുത്ത കോൺഗ്രസ് ശോഭ സുബിനെ മത്സരിക്കാനിറക്കിയതോടെ മത്സരച്ചിത്രം മാറി. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാലും കളം നിറഞ്ഞതോടെ ആകെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് കാര്യങ്ങൾ. ഇതുവരെയുള്ള കണക്കുകൾ ഇടതിന് അനുകൂലമാണ്. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ എൽ.ഡി.എഫാണ് വിജയിച്ചത്.
കയ്പമംഗലം പഞ്ചായത്തൊഴികെ മറ്റ് ആറ് പഞ്ചായത്തുകളിലും ഇടത് ഭരണമാണ്. വികസനം തന്നെയാണ് ഇക്കുറിയും മണ്ഡലത്തിലെ മുഖ്യ തിരഞ്ഞടുപ്പ് വിഷയം. ഈഴവ സമുദായത്തിന് 46 ശതമാനം വോട്ടുണ്ടെങ്കിലും 28 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിന്റെ വോട്ടും നിർണായകമാണ്. കുടുംബ യോഗങ്ങളിലും, ബൂത്ത് തല യോഗങ്ങളിലും പങ്കെടുത്താണ് സ്ഥാനാർത്ഥികൾ മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ വികസന പദ്ധതികൾ വിശദീകരിച്ചും മത്സ്യതൊഴിലാളി സൗഹൃദ ആശയങ്ങൾ ചൂണ്ടിക്കാട്ടിയും വോട്ട് ഉറപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. എൽ.ഇ.ഡി ടി.വി ഘടിപ്പിച്ച വാഹനങ്ങളിലൂടെ സർക്കാർ നടപ്പിലാക്കിയ വികസനപദ്ധതികൾ പ്രദർശിപ്പിച്ചും, പഞ്ചായത്ത് തലത്തിൽ പൊതുയോഗവും, റാലികളും പൂർത്തിയാക്കി മുന്നേറുകയാണ് ഇടതുപക്ഷം.
മണ്ഡലത്തിലെ വികസന മുരടിപ്പും കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടിയാണ് ശോഭസുബിൻ മുന്നേറുന്നത്. മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളായ കുടിവെള്ളക്ഷാമം, കടൽഭിത്തി, മുനമ്പം പാലം, തൊഴിൽ സംരംഭം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. ആഴക്കടൽ മത്സ്യ ബന്ധന വിവാദവുമായി ബന്ധപ്പെട്ട് തീരദേശ കാൽനട പ്രചാരണ ജാഥയും നടത്തി. ഇരു മുന്നണികളുടെയും ഭരണ പരാജയങ്ങളും കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വീടുകൾ കയറിയിറങ്ങിയുള്ള വനിതാ സ്‌ക്വാഡിന്റെ പ്രവർത്തനങ്ങളും പ്രചാരണത്തിന് കൊഴുപ്പേകുന്നു. വോട്ടർമാരെ നേരിൽ കണ്ടും കുടുംബയോഗങ്ങളിൽ പങ്കെടുത്തും നിഷ്പക്ഷ വോട്ട് പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് ശ്രീലാൽ.
കയ്പമംഗലത്തിന് കീഴിൽ
എടത്തിരുത്തി, കയ്പമംഗലം, എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |