തൃശൂർ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ അഞ്ച് പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ജില്ലാ കളക്ടർ 144 നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ കോർപറേഷൻ ഡിവിഷൻ 47, ഒരുമനയൂർ, വെങ്കിടങ്ങ്, കുഴൂർ, കടപ്പുറം പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്.
1149 പേർക്ക് കൊവിഡ്: 348 രോഗമുക്തർ
തൃശൂർ: 1149 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 348 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5494 ആണ്. തൃശൂർ സ്വദേശികളായ 88 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 1,123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 15 പേർക്കും, അഞ്ച് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത ആറ് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 75 പുരുഷന്മാരും 91 സ്ത്രീകളും പത്ത് വയസിനു താഴെ 29 ആൺകുട്ടികളും 36 പെൺകുട്ടികളുമുണ്ട്. 735 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 186 പേർ ആശുപത്രിയിലും 549 പേർ വീടുകളിലുമാണ്. 5969 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.
യാത്രകൾ പരമാവധി ചുരുക്കുക : ഡി.എം.ഒ
തൃശൂർ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രകൾ പരമാവധി കുറച്ചു ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ കെ.ജെ. റീന. യാത്രകൾ അത്യാവശ്യകാര്യത്തിന് മാത്രമായി ചുരുക്കുക. പൊസിറ്റീവിറ്റി നിരക്ക് രണ്ടാഴ്ച മുൻപ് 1.7 എന്ന നിരക്ക് എത്തിയതായിരുന്നു. എന്നാൽ ഇപ്പോൾ അത് 19.4 എന്ന അവസ്ഥയിലാണ്. കഴിഞ്ഞ നാലു ദിവസമായി കൂടുതൽ ആളുകൾക്ക് ശ്വാസം മുട്ടൽ അനുഭപ്പെടുന്നത് കണ്ടു വരുന്നു. ഇവരെ ഐ.സി.യുവിലോ വെന്റിലേറ്ററിലോ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് എല്ലാവരും ജാഗ്രത പുലർത്തണം. ജില്ലയിലെ വാക്സിൻ ക്ഷാമം ഉടൻ പരിഹരിക്കും. അതു കൊണ്ട് 45 വയസ് കഴിഞ്ഞ എല്ലാവരും രജിസ്റ്റർ ചെയ്തു വാക്സിൻ സ്വീകരിക്കണം. നേരത്തെയുള്ള മാർഗ നിർദ്ദേശങ്ങൾക്ക് ഒപ്പം വാക്സിൻ കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകാൻ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |