തൃശൂർ : പൂരത്തോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പാക്കാൻ ക്ഷേത്രം ഭാരവാഹികൾ, ആനകളുടെ ഉടമസ്ഥന്മാർ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായി ക്രിമിനൽ നടപടി നിയമപ്രകാരമുള്ള പ്രത്യേക ഉത്തരവ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എൻ.കെ കൃപ പുറപ്പെടുവിച്ചു. പൂരം നടക്കുന്ന തീയതികളിൽ ഹെലികോ്ര്രപർ, ഹെലികാം എയർഡ്രോൺ, ജിമ്മിജിബ് കാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചു. കാഴ്ചകൾ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റുപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും പൂർണമായും നിരോധിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ പ്രോട്ടോകോൾ കൃത്യമായി പാലിച്ച് പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തണം. പൂരം സംഘാടകരും, പൂരത്തിൽ പങ്കെടുക്കുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് അതത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. ഏപ്രിൽ 23, 24 തീയതികളിൽ ഘടക പൂരങ്ങൾക്കെത്തുന്നവർ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം.
ആനകൾക്കും കർശന നിയന്ത്രണം
നീരുള്ളവയോ, മദപ്പാടുള്ളവയോ വെടിക്കെട്ട് നടത്തുമ്പോഴും മറ്റും വിരണ്ടോടുന്നവയോ 21, 22, 23,24 തീയതികളിൽ തൃശൂർ പട്ടണ അതിർത്തിക്കുള്ളിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഇവയെ പൂരം എഴുന്നള്ളിപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യരുത്. ആനകളെ എഴുന്നള്ളിക്കുന്നതിന് ആവശ്യമായ രേഖകൾ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് എന്നിവർക്കും ഫോറസ്റ്റ്, വെറ്ററിനറി ഉദ്യോഗസ്ഥർക്കും ഹാജരാക്കണം. മുൻകാലങ്ങളിൽ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടുള്ളതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |