തൃശൂർ: നഗരത്തോട് ചേർന്നുള്ള കോർപറേഷനിലെ ഡിവിഷനുകളെക്കൂടി ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കിയതോടെ നഗരം നിശ്ചലാവസ്ഥയിലേക്ക്. 144 ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളാണ് പുല്ലഴി അടക്കമുളള ഡിവിഷനുകളിൽ പ്രഖ്യാപിച്ചത്.
അവശ്യ സേവനം മാത്രമേ അനുവദിക്കുന്നുള്ളൂ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങുന്നത് ആരോഗ്യവകുപ്പ് വിലക്കി. റോഡുകൾ മിക്കതും പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്നവരെ പൊലീസ് സംഘം പരിശോധിക്കുകയും അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയക്കുകയുമാണ്.
കഴിഞ്ഞ ആഴ്ചകളിൽ പൂരാവേശത്തിലായിരുന്ന നഗരം, കോർപറേഷനിലെ പ്രധാന പ്രദേശങ്ങളെല്ലാം കണ്ടെയ്‌ൻമെന്റ് സോണിലായതോടെ പെട്ടെന്ന് നിശ്ചലാവസ്ഥയിലായി. നഗരത്തിലേക്കെത്തുന്നവരുടെ എണ്ണവും പരിമിതപ്പെട്ടു. തൃശൂരിലെ വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം ഗണ്യമായി കുറഞ്ഞു.
കോർപറേഷനിലെ 14 (പറവട്ടാനി), 15 (ഒല്ലൂക്കര), 21 (നടത്തറ), 32 (ചിയ്യാരം സൗത്ത്), 42 (കണിമംഗലം), 49 (എൽത്തുരുത്ത്), 55 (പുതൂർക്കര) ഡിവിഷനുകളെയാണ് ഞായറാഴ്ച കണ്ടെയ്‌ൻമെന്റ് സോണാക്കിയത്. 30 (ഒല്ലൂർ), 47 (പുല്ലഴി), 24 (വളർക്കാവ്), 26 (അഞ്ചേരി), 33 (ചിയ്യാരം നോർത്ത്) ഡിവിഷനുകളെ നേരത്തെ കണ്ടെയ്‌ൻമെന്റ് സോണാക്കിയിരുന്നു. രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിൽ തീയേറ്റർ കഴിഞ്ഞദിവസം അടച്ചു.
കുതിച്ച് പൊസിറ്റിവിറ്റി നിരക്ക്
19.24 ആയിരുന്നു ശനിയാഴ്ച തൃശൂരിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്. 1149 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 1780 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 21.57 ആയി. 23 ന് പ്രതിദിന രോഗികളുടെ എണ്ണം 2000 കടക്കുമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ സാദ്ധ്യതാ പട്ടിക വ്യക്തമാക്കുന്നത്. 26 ന് 3000 ആകുമെന്നും 28 ന് 4400 ലേക്കും 30 ന് 4800 ലേക്കും രോഗികൾ എത്താനുള്ള സാദ്ധ്യതയും ആരോഗ്യവകുപ്പ് മുന്നിൽക്കാണുന്നു.
പൂർണസജ്ജമാകാൻ ആശുപത്രികൾക്ക് നിർദ്ദേശം
കൊവിഡ് വർദ്ധിത വീര്യത്തോടെ തിരിച്ചുവരുമ്പോൾ പൂർണസജ്ജമാകാൻ ആശുപത്രി അധികൃതർക്ക് ജില്ലാ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഐ.സി.യു, വെന്റിലേറ്റർ സൗകര്യം പൂർണമായി കൊവിഡ് രോഗികൾക്കായി ഉപയോഗിക്കുന്നതിന് സജ്ജമാക്കാനും ആവശ്യപ്പെട്ടു.
കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണമുണ്ടാകും. പൊലീസും ആരോഗ്യവകുപ്പും ചേർന്നാണ് അവ നടപ്പാക്കുക. വ്യാപാരികളിൽ പലരും നിയന്ത്രണം പാലിക്കാൻ തയ്യാറാകുന്നില്ല. രോഗത്തെ നിസാരമായാണ് കാണുന്നത്. അത്തരക്കാരെ പൊലീസിനെ ഉപയോഗിച്ച് നേരിടും. കോർപറേഷൻ പ്രദേശങ്ങളിൽ ഇനിയും കേസുകൾ കൂടുമെന്നാണ് ആരോഗ്യവകുപ്പ് കണക്ക്. ഈ പശ്ചാത്തലത്തിൽ എല്ലാ കോർപറേഷൻ പ്രദേശങ്ങളിലും ബോധവത്കരണം ശക്തമാക്കും.
എം.കെ വർഗീസ്മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |