തൃശൂർ: 684 പേർ രോഗമുക്തരായപ്പോൾ 2,584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,372 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,267 ആണ്. 1,09,247 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 20.52 ശതമാനമാണ്. സമ്പർക്കം വഴി 2,550 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 15 പേർക്കും, 15 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധയുണ്ടായിട്ടുണ്ട്. 60 വയസിന് മുകളിൽ 194 പുരുഷൻമാരും 151 സ്ത്രീകളും, പത്ത് വയസിന് താഴെ 80 ആൺകുട്ടികളും 67 പെൺകുട്ടികളുമുണ്ട്. 12,559 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ചികിത്സയിൽ കഴിയുന്നവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ - 417
വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ - 1128
സർക്കാർ ആശുപത്രികളിൽ - 192
സ്വകാര്യ ആശുപത്രികളിൽ - 492
നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങൾ
തൃശൂർ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശനിയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങൾ. കൊവിഡ് കേസുകൾ ഏറിവരുന്ന സാഹചര്യാമായതിനാൽ പൊതുജനങ്ങൾ പുറത്തിറങ്ങിയില്ല. ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ദീർഘദൂര കെ.എസ്.ആർ.ടി.സി സർവീസുകൾ മാത്രമാണുണ്ടായിരുന്നത്. മരുന്ന് ഷോപ്പുകളും മറ്റ് അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഒഴിച്ചുള്ളവ അടഞ്ഞുകിടന്നു.
സർക്കാർ ഓഫീസുകൾ, ബാർ, ബീവറേജസ് ഔട്ട്ലെറ്റുകൾ എന്നിവയ്ക്കും അവധിയായിരുന്നു. അപൂർവം ചില സ്വകാര്യ സ്ഥാപനങ്ങളാണ് തുറന്നത്. പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസ് പരിശോധനയുണ്ടായിരുന്നു. അവശ്യ സർവീസ് വിഭാഗങ്ങളിലുൾപ്പെടുന്നവരെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം കടത്തിവിട്ടു. അല്ലാത്തവരെ താക്കീത് നൽകി തിരിച്ചയച്ചു. ആശുപത്രികളിലേക്ക് വാക്സിനെടുക്കാൻ പോകുന്നവർക്ക് യാത്ര ചെയ്യാൻ അനുവാദം നൽകി. നിയന്ത്രണത്തിന്റെ രണ്ടാം ദിനമായ ഇന്ന് നിയമ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |