തൃശൂർ : കൊവിഡ് മഹാമാരിക്കിടെ കരുതലോടെ ആഘോഷിച്ച പൂരത്തിന് കണ്ണീരിൽ കുതിർന്ന വിടവാങ്ങൽ. എഴുന്നള്ളിപ്പിനിടയ്ക്ക് ആൽക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്ന് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങൾ പകൽപ്പൂരവും ഒഴിവാക്കി ഒരാനയെ മാത്രം എഴുന്നെള്ളിച്ച് ഉപചാരം ചൊല്ലലും ചടങ്ങുകളും പൂർത്തിയാക്കുകയായിരുന്നു.
മൂന്ന് ചെണ്ടയോടെയായിരുന്നു നടപ്പാണ്ടി കൊട്ടിയായിരുന്നു രണ്ട് വിഭാഗങ്ങളും വടക്കുംനാഥനിൽ എത്തിയത്. ഇരുഭഗവതിമാരും വടക്കുംനാഥനെ വണങ്ങി പുറത്തിറങ്ങി ശ്രീമൂല സ്ഥാനത്തെത്തി. തുടർന്ന് അടുത്ത വർഷത്തെ പൂരത്തീയതി കുറിച്ചു. അടുത്തവർഷം മേയ് 10 നാണ് പൂരം. അതിന് ശേഷം രാവിലെ എട്ടേമുക്കാലോടെ ഇരുഭഗവതിമാരും വടക്കുംനാഥന് മുന്നിൽ പരസ്പരം തുമ്പി ഉയർത്തി വിടവാങ്ങൽ അറിയിച്ചു. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയത് ചന്ദ്രശേഖരനും പാറമേക്കാവിന്റെ കൊച്ചിൻ ദേവസ്വം ശിവകുമാറുമാണ്. ആർപ്പ് വിളികളും ആരവങ്ങളും ഉണ്ടായില്ല. ഉപചാരം ചൊല്ലിയ ശേഷം ഭഗവതിമാർ ആറാട്ട് നടത്തി ക്ഷേത്രങ്ങളിലേക്ക് മടങ്ങി. അപകടത്തെ തുടർന്ന് തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. പകൽപ്പൂരം ചടങ്ങിലൊതുക്കി.
ഒരാനയെ മാത്രം എഴുന്നെള്ളിച്ച് പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നള്ളിപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ മേളം നിശ്ചയിച്ചിരുന്നു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാൽ ചടങ്ങുകൾ മാത്രം നടത്താൻ പാറമേക്കാവും തീരുമാനിക്കുകയായിരുന്നു.
രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ച് കളക്ടർ
തൃശൂർ: രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കളക്ടർ എസ്. ഷാനവാസ് നേരിട്ടെത്തി. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ അദ്ദേഹം സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ദേവസ്വം ഭാരാവാഹികൾ എന്നിവരുമായി ചർച്ച നടത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പെസോ അധികൃതരുമായി ചർച്ച നടത്തി. തിരുവമ്പാടി അധികൃതർ ആദ്യം തന്നെ വെടിക്കെട്ട് ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പെസോ അധികൃതർ കുഴിയിലിക്കറക്കിയ വെടിക്കോപ്പുകൾ പുറത്തെടുക്കുന്നത് അപകടം വരുത്തുമെന്നുള്ള മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് വീണ്ടും കളക്ടർ ദേവസ്വം അധികൃതരുമായി ചർച്ച നടത്തി വെടിമരുന്ന് നിർവീര്യമാക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
മേയർ എം.കെ വർഗീസ്, ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, കൗൺസിലർ എൻ. പ്രസാദ്, തൃശൂർ എ.സി.പി പി.വി ബേബി, അഡ്മിനിസ്ട്രേറ്റീവ് എ.സി.പി ഗോപാലകൃഷ്ണൻ, പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജു, വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |