ചേർപ്പ്: നാടക കലാ അരങ്ങുകളിൽ സജീവമായിരുന്ന പെരുമ്പിള്ളിശേരിയിലെ ജവഹർ തിയേറ്റേഴ്‌സ് നാശത്തിന്റെ വക്കിൽ. 1963ൽ ഉള്ളാണിശേരി ഭാസ്‌കരൻ മാഷ്, അച്ചുതൻ, പി.എൻ.സി മോഹൻദാസ് (ജവഹർ കുട്ടൻ), പി.സി രാജൻ തുടങ്ങിയ കലാസ്‌നേഹികളുടെ കൂട്ടായ്മയിലാണ് തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്.
പിന്നീട് പ്രദേശത്തെ ഉത്സവങ്ങളിൽ സ്വന്തമായി നാടകങ്ങൾ അവതരിപ്പിച്ച് ജനശ്രദ്ധ നേടി. ബറാബസ്, വാഴുന്നവർ വാഴട്ടെ തുടങ്ങിയ നാടകങ്ങളും, കലാ പ്രവർത്തനങ്ങളും തിയേറ്ററിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു. സി.എൽ ജോസ്, ജോസ് പായമ്മൽ, കലാലയം രാധ, എം. തങ്കമണി, പോളി ചേർപ്പ്, അബു പാലിയത്ത്, ടി.വി വാസുദേവൻ തുടങ്ങിയ നാടക പ്രവർത്തകർ ജവഹർ തിയേറ്ററിന്റെ നാടകങ്ങൾക്ക് കരുത്ത് പകർന്നു.
നിത്യവും കോളാമ്പി മൈക്കിലൂടെ വാർത്തകളും ചലച്ചിത്ര ഗാനങ്ങളും നാടകങ്ങളും സംപ്രേക്ഷണം ചെയ്യുന്നതിനാൽ തിയേറ്ററിന്റെ മുമ്പിൽ ജനം ഒത്തുകൂടുന്നത് പതിവായിരുന്നു. ഓലഷെഡിൽ നിന്ന് പ്രവർത്തനം ആരംഭിച്ച തിയേറ്ററിന് മുന്നോട്ടു പോകാനായത് കലയെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരുകൂട്ടം നാട്ടുകാരുടെ ശ്രമഫലമായിട്ടായിരുന്നു.
സംഘാടകരിൽ സജീവമായിരുന്ന പലരും മരിച്ചതോടെ തിയേറ്ററിന്റെ പ്രവർത്തനം മന്ദഗതിയിലായി.
ഒരിടവേളയ്ക്ക് ശേഷം മൺചിത്ര കലാകാരനായ ബാബു എടക്കുന്നിയുടെ നേതൃത്വത്തിൽ ക്ലബ്ബ് മോടി പിടിപ്പിക്കുകയും പ്രവർത്തനം സജീവമാക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ തിയേറ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കാലക്രമേണ അതും നിലച്ചു. പിന്നീട് പ്രദേശത്തെ പല ആഴ്ചക്കുറി പ്രവർത്തന ഓഫീസായി തിയേറ്റർ മാറി. കെട്ടിടത്തിനകത്തെ ട്രോഫികളും ഫർണിച്ചറുകളും മറ്റും ചിതലും പൊടിയും പിടിച്ച് നാശമായി. നിലവിലുള്ള സംഘാടക സമിതി കാര്യക്ഷമമല്ലാത്തതിനാൽ തിയേറ്റർ പ്രവർത്തനരഹിതമാണെന്ന് നാട്ടുകാർ പറയുന്നു.
ചേർപ്പ് പഞ്ചായത്തിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ ഒരു കാലത്തെ അരങ്ങുകളെ ആവേശം കൊള്ളിച്ചിരുന്ന ഓർമ്മകൾ വീണ്ടും ഉണരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |