തൃശൂർ : പൂരപ്പാച്ചിൽ കഴിഞ്ഞു, ഇനി വീണ്ടും വോട്ടെണ്ണൽ ചർച്ചകളിലേക്ക്. ഇനി എട്ട് ദിവസം മാത്രമാണ് വോട്ടെണ്ണലിനുള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണം നടന്നു വരികയാണ്. വോട്ടെടുപ്പ് കഴിഞ്ഞത് മുതൽ കനത്ത സുരക്ഷാ വലയത്തിലാണ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
കേന്ദ്ര സേന, സംസ്ഥാന പൊലീസ്, മജിസ്റ്റീരിയൽ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ നിയന്ത്രണത്തിലാണ് ഇ.വി.എം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെണ്ണലിനുള്ള സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കുള്ള പാസ് വിതരണത്തിന് നടപടികൾ തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയോടെയാണ് വോട്ടെണ്ണൽ നടക്കുക. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ച്ചയായി ദിവസവും രണ്ടായിരത്തിലേറെയാണ് രോഗികളുടെ എണ്ണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കും ഉള്ളിലേക്ക് കടത്തുക എന്നാണ് അറിയുന്നത്.
ജനഹിതം എങ്ങോട്ട് ?
ഇടത് വലതു മുന്നണികൾക്ക് ഒപ്പം എൻ.ഡി.എ തികഞ്ഞ പ്രതീക്ഷയിലാണ് ജില്ലയിൽ. തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് മുന്നണികളും അവലോകന യോഗം പൂർത്തിയാക്കിയിരുന്നു. ഇതുപ്രകാരം പത്ത് സീറ്റിലേറെ എൽ.ഡി.എഫ് നേടുമെന്നാണ് കണക്ക് കൂട്ടൽ. അതേസമയം 7 സീറ്റിലേറെ ലഭിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. അതേസമയം തൃശൂർ, മണലൂർ ഉൾപ്പെടെ ചില സീറ്റുകളിലെ അട്ടിമറി വിജയമാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ തങ്ങൾക്ക് ജയ സാദ്ധ്യത കുറവാണെന്ന വിലയിരുത്തലാണ് സി. പി. ഐ സംസ്ഥാന നേതൃത്വത്തിനുള്ളത്. തൃശൂർ കോൺഗ്രസ് മണ്ഡലമാണെന്ന് സി.പി.ഐ തന്നെ പറയുന്നു. അതേസമയം തൃശൂരിൽ സുരേഷ് ഗോപിയിലൂടെ അട്ടിമറി വിജയമാണ് എൻ.ഡി.എ കാണുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും ഈ വിജയ പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ തവണ വിജയിച്ച വടക്കാഞ്ചേരി ഉൾപ്പെടെ നിലനിറുത്തി മികച്ച നേട്ടം കൈവരിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |