തൃശൂർ : കുട്ടിക്കാലം മുതൽ പുസ്തകങ്ങളെ ഏറെ പ്രണയിച്ച കഥാകാരിയായിരുന്നു സുമംഗല. എത്ര പുസ്തകം ആവശ്യപ്പെട്ടാലും അച്ഛൻ വാങ്ങി നൽകും. ഇംഗ്ലീഷും, സംസ്‌കൃതവും അച്ഛൻ തന്നെ പഠിപ്പിച്ചു. പത്തു മക്കളായിരുന്നെങ്കിലും, അച്ഛന് ഒരൽപം സ്‌നേഹക്കൂടുതൽ തന്നോടാണെന്ന് സുമംഗല പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ആ കാലഘട്ടത്തിൽ വള്ളത്തോൾ മിക്കപ്പോഴും വീട്ടിലെത്തും. അച്ഛൻ അക്കാലത്ത് കലാമണ്ഡലം ഭരണ സമിതി അംഗമായിരുന്നു.
കലാമണ്ഡലത്തിൽ നിന്നും വീട്ടിലെത്തുന്ന പലരും, അച്ഛനോട് സാഹിത്യപരമായ കാര്യങ്ങൾ സംസാരിക്കുന്നതും എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് പിച്ചവയ്ക്കാൻ ഏറെ സഹായകരമായി. കവി ഒളപ്പമണ്ണ ബന്ധുവാണ്. ഒറ്റപ്പാലത്തെ പത്താം ക്ലാസ് പഠന ശേഷം ഉടനെ വിവാഹിതയായി. ഭർത്താവ് പുറത്തു പോയി വരുമ്പോഴെല്ലാം ആഴ്ചപ്പതിപ്പും, വാരികകളും കൊണ്ടു വന്നു തരും. അതോടെ നഷ്ടപ്പെടുമെന്ന് ഭയന്നു പോയതെല്ലാം തിരിച്ചു കിട്ടിയതോടെ വീണ്ടും വായനയിലേക്കെത്തി. മൂത്ത മകൾക്ക് എട്ട് വയസുള്ളപ്പോഴാണ് കഥയെഴുത്ത് ആരംഭിച്ചത്. എന്നും ഉറങ്ങാൻ നേരം മകൾക്ക് കഥ കേൾക്കണം.
വീട്ടിലെ പൂച്ചയെ പറ്റിയെഴുതിയതാണ് ആദ്യ കഥ. കുറിഞ്ഞിയും കൂട്ടുകാരും. തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന പൂമ്പാറ്റയുടെ ഉടമയും, പ്രതാധിപരുമായ പി.എ വാരിയർ കുടുംബ സുഹൃത്തായിരുന്നു. സുമംഗലയുടെ കഥകൾ സ്വന്തം കുട്ടികൾക്ക് മാത്രമല്ല മറ്റു കുട്ടികൾക്കും വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹമാണ് സുമംഗലയുടെ കഥകൾ പൂമ്പാറ്റയിൽ കൊടുത്തു തുടങ്ങിയത്. ഇതിനിടെ മുതിർന്നവർക്കായി എഴുതണമെന്ന് മറ്റ് ചിലർ പറഞ്ഞു. അങ്ങനെയാണ് പഞ്ചസ്ത്രീ രത്‌നങ്ങളെ കുറിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ഭക്തപ്രിയയിൽ എഴുതിയത്.
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കുട്ടികൾക്കായുള്ള സമ്മാനപൊതിയിലേക്കും കുറെയെഴുതി. ഡി. സി കിഴക്കേമുറിയാണ് പഞ്ചതന്ത്രം വിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടത്. ഒരു വർഷത്തിനകം പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം 30 എഡിഷൻ വരെ ഇറങ്ങി. എഴുതിത്തുടങ്ങിയ സമയത്ത് ലീലയെന്ന സ്വന്തം പേരിൽ എഴുതാൻ മടിയായിരുന്നു. എഴുത്ത് നന്നായില്ലെങ്കിൽ അച്ഛൻ വിമർശിക്കും. അത് ഒഴിവാക്കാനാണ് സുമംഗലയെന്ന പേര് സ്വീകരിച്ചത്.
മരുമകളായെത്തി, വടക്കാഞ്ചേരിയുടെ കഥാമുത്തശ്ശിയായി
വടക്കാഞ്ചേരി: ഒളപ്പമണ്ണയിൽ നിന്നും വടക്കാഞ്ചേരിയിലെ ദേശമംഗലം മനയിലെ ഡി.എ നമ്പൂതിരിയുടെ ഭാര്യയായെത്തിയതോടെ സുമംഗല കുട്ടികൾക്കായെഴുതാൻ സമയം മാറ്റിവെച്ചു. മനയിൽ വന്നിരുന്ന കുട്ടികളുമായി കഥകൾ പറഞ്ഞും കുശലം പങ്കിട്ടും സുമംഗല കുട്ടികളുടെ മനസറിഞ്ഞു അവർക്കായി തൂലിക ചലിപ്പിച്ചു.
കുട്ടികളെന്ന് പറഞ്ഞാൽ സുമംഗലയ്ക്ക് ജീവന് തുല്യമായിരുന്നു. അതുകൊണ്ട് കുട്ടികൾക്കായുള്ള കഥകളാണ് സുമംഗല കൂടുതലായും എഴുതിയത്. കലാമണ്ഡലത്തിലെ പബ്ലിക്കേഷൻ ഓഫീസറായിരിക്കെയാണ് സുമംഗല കലാമണ്ഡലത്തിന്റെ ചരിത്രം എഴുതിയത്. കലാമണ്ഡലവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുമംഗല കലാമണ്ഡലത്തിലെ കലാകാരന്മാരുമായും അടുത്ത സൗഹൃദത്തിലായിരുന്നു. 2018ൽ മേയ് 16ന് വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച മംഗല്യകൗതുകം എന്ന പിറന്നാൾ ആഘോഷത്തിൽ ഒട്ടനവധി കലാകാരന്മാരും സാംസ്കാരിക നായകരും പങ്കെടുത്തിരുന്നു.
ഏറെ ശ്രദ്ധയാകർഷിച്ച പരിപാടിയിലും കുട്ടികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വടക്കാഞ്ചേരിയുടെ കഥാമുത്തശ്ശിയുടെ വേർപാട് വടക്കാഞ്ചേരിയെ ദുഖത്തിലാഴ്ത്തി.
മാനുഷികതയുടെ പ്രാധാന്യത്തിലൂന്നിയുള്ള രചനകളാണ് സുമംഗലയുടേത്. മാനുഷികതയ്ക്ക് പ്രാമുഖ്യം നൽകിയാണ് പുരാണ കഥാപാത്രങ്ങളെ സുമംഗല അവതരിപ്പിക്കുന്നത്. കുട്ടികളെ ഭാവനാ ലോകത്തിലേക്ക് കൊണ്ടുപോകാൻ ഏറ്റവും യോജിച്ച ഭാഷാ രീതിയാണ് അവർ അനുവർത്തിച്ചത്. കലാമണ്ഡലം ചരിത്രം രചിച്ചതും സുമംഗലയാണ്.
വൈശാഖൻ
സാഹിത്യ അക്കാഡമി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |