തൃശൂർ: ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടയ്ക്കാൻ തീരുമാനിച്ചതോടെ മദ്യത്തിന്റെ അഭാവത്തിൽ വിഭ്രാന്തി പ്രകടിപ്പിക്കുന്നവർക്ക് ചികിത്സാ സൗകര്യം ഒരുക്കി എക്‌സൈസ് വകുപ്പ്. കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് ജില്ലയിൽ മദ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തിൽ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിരുന്നു.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സൈസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിമുക്തിയുടെ നേതൃത്വത്തിൽ ചികിത്സാ സംവിധാനം ഒരുക്കിയത്. കോർപറേഷന് കീഴിലുള്ള ജനറൽ ആശുപതി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ കൗൺസലിംഗ്, കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്. ഇതിന് പുറമെ പൂത്തോളിൽ പ്രവർത്തിക്കുന്ന സീതാലയം ഹോമിയോ ആശുപത്രി, രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലും സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ ഇതിനോടകം നിരവധി പേരാണ് ചികിത്സ തേടിയതെന്ന് വിമുക്തി കോ ഓർഡിനെറ്റർ കെ.കെ രാജു പറഞ്ഞു. ഇവിടെ സൗജന്യ ചികിത്സ, കൗൺസലിംഗ്, സൈക്യാട്രി വിഭാഗം, സൈക്കോളജി, സോഷ്യൽ വർക്കർ എന്നിവരുടെ സേവനം ലഭ്യമാണ്.
വാറ്റ് കേന്ദ്രങ്ങൾക്കെതിരെ നടപടി
കഴിഞ്ഞ തവണ മദ്യശാലകൾ അടച്ചതോടെ വ്യാപകമായി ആരംഭിച്ച വ്യാജ വാറ്റ് കേന്ദ്രങ്ങൾ എക്‌സൈസ് വകുപ്പിന് തലവേദന സൃഷ്ടിച്ചിരുന്നു. ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റും വാറ്റ് ചാരായവുമാണ് പിടികൂടിയത്. ലിറ്ററിന് ആയിരം മുതൽ രണ്ടായിരം രൂപ വരെ വിലയ്ക്കാണ് വിറ്റിരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എക്‌സൈസ് വകുപ്പ് സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് കടത്തിയ നാല് ലിറ്റർ മദ്യം എക്‌സൈസ് വിഭാഗം പിടിച്ചെടുത്തിരുന്നു.
മദ്യമില്ലെങ്കിൽ അസ്വസ്ഥതകൾ ഇവ
മനം പുരട്ടൽ
അമിത വിയർപ്പ്
കടുത്ത ദേഷ്യം
കൈകാലുകൾക്ക് വിറയൽ
തലവേദന
സ്ഥലകാല ബോധം നഷ്ടപ്പെടൽ
ടോൾ ഫ്രീ നമ്പർ
ഇത്തരം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവർ ഉടനെ ചികിത്സ തേടണം. ടോൾ ഫ്രീ നമ്പർ: 14405, 04872361237.
മദ്യ ഷാപ്പുകൾ അടച്ചതോടെ അനധികൃത മദ്യ വിൽപന നടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ശക്തമായ നടപടി കൈക്കൊള്ളും. ഷാഡോ വിഭാഗം, ഇന്റലിജൻസ് വിഭാഗം എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
കെ.എസ് ഷാജി
ഡെപ്യൂട്ടി കമ്മിഷണർ, എക്‌സൈസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |