തൃശൂർ: കേരള രാഷ്ട്രീയത്തിൽ ഏവരും ഉറ്റുനോക്കുന്ന മത്സരം നടന്ന മണ്ഡലങ്ങളാണ് കുന്നംകുളവും വടക്കാഞ്ചേരിയും. ഇടതു, വലതു മുന്നണികൾക്ക് ഒരുപോലെ നിർണായകമാണ് ഇരുമണ്ഡലങ്ങളിലെയും ഫലം. കേരള രാഷ്ട്രീയത്തിൽ ഏറെ അലയൊലികൾ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മണ്ഡലങ്ങളാണ് കുന്നംകുളവും വടക്കാഞ്ചേരിയും.
ലൈഫ് മിഷൻ അഴിമതിക്ക് നിദാനമായ ചരൽപ്പറമ്പിലെ ഫ്‌ളാറ്റ് നിലക്കൊള്ളുന്നത് വടക്കാഞ്ചേരി മണ്ഡലത്തിലാണ്. മന്ത്രി എ.സി മൊയ്തീന്റെ നാടു കൂടി ഉൾക്കൊള്ളുന്ന മണ്ഡലം കൂടിയാണിത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടന്ന ലൈഫ് മിഷൻ പദ്ധതിക്ക് ചുക്കാൻ പിടിച്ചത് കുന്നംകുളം മണ്ഡലത്തെ പ്രതിനീധീകരിച്ച മന്ത്രി എ.സി മൊയ്തീനാണ്. ലൈഫ് മിഷൻ സംബന്ധിച്ച അഴിമതികൾ കൂടുതൽ ഉന്നയിച്ചതാകട്ടെ വടക്കാഞ്ചേരി എം.എൽ.എയായ അനിൽ അക്കരയാണ്. അങ്ങനെ വിവാദങ്ങളിൽ നിറഞ്ഞ രണ്ട് പ്രതിനിധികളും മണ്ഡലവുമാണ് പോരാട്ടച്ചൂടിൽ ഫലനിർണ്ണയത്തിനായി ഒരുങ്ങുന്നത്.
എൻ.ഡി.എയ്ക്കാകട്ടെ ഇരുമണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളെങ്കിലും നിലനിറുത്താനായില്ലെങ്കിൽ അതും ക്ഷീണമാകും. വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ തറപറ്റിച്ച് എൽ.ഡി.എഫിലെ സേവ്യർ ചിറ്റിലപ്പിള്ളി ജയം നേടിയാൽ യു.ഡി.എഫിന് ഒരിക്കലും മറക്കാനാകാത്ത തിരിച്ചടിയാകുമത്. കുന്നംകുളത്ത് എ.സി മൊയ്തീനെ വീഴ്ത്തി കെ. ജയശങ്കർ ജയിച്ചാൽ അതും കേരള രാഷ്ട്രീയത്തിൽ ഞെട്ടലുണ്ടാക്കും. സി.എം.പിയിൽ നിന്നും കുന്നംകുളം മണ്ഡലം ഏറ്റെടുത്ത ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കോൺഗ്രസ് ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. വടക്കാഞ്ചേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ടി.എസ് ഉല്ലാസ് ബാബുവിനും കുന്നംകുളത്തെ കെ.കെ അനീഷ്‌കുമാറിനും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാളും വോട്ട് നേടുകയെന്നതും പ്രധാനമാണ്.
കഴിഞ്ഞ തവണ നിസാര വോട്ടുകൾക്ക് നഷ്ടമായ വടക്കാഞ്ചേരി മണ്ഡലം എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കും. പാവങ്ങൾക്ക് വീടൊരുക്കാനുള്ള പദ്ധതിയെ അപവാദ പ്രചാരണം കൊണ്ട് തകർക്കാൻ ശ്രമിച്ച അനിൽ അക്കരക്കും യു.ഡി.എഫിനും ജനം വോട്ടിലൂടെ ശക്തമായ മറുപടി നൽകും. കുന്നംകുളത്ത് കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ എ.സി മൊയ്തീൻ വിജയിക്കും.
എം.എം വർഗീസ്
ജില്ലാ സെക്രട്ടറി
സി.പി.എം
വടക്കാഞ്ചേരിയിൽ ഇത്തവണ വലിയ ഭൂരിപക്ഷത്തിലാകും യു.ഡി.എഫിന്റെ ജയം. അനിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകും വിജയം. കുന്നംകുളത്ത് എ.സി മൊയ്തീനെ തറപറ്റിച്ച് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. പാവങ്ങൾക്ക് വീട് നിർമ്മിക്കാനെന്ന പേരും പറഞ്ഞ് അഴിമതി നടത്താൻ ശ്രമിച്ചവർക്ക് ജനം വോട്ടിലൂടെ മറുപടി നൽകും.
എം.പി വിൻസെന്റ്
ഡി.സി.സി പ്രസിഡന്റ്
ഇടത്, വലത് മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതും. പാവങ്ങൾക്ക് വീട് നിർമ്മിക്കാനെന്ന പേരിൽ അഴിമതി നടത്തിയ എൽ.ഡി.എഫിന് ജനം വോട്ടിലൂടെ മറുപടി നൽകും. ഇരുമണ്ഡലങ്ങളിലും എൻ.ഡി.എ മികച്ച പ്രകടനം കാഴ്ചവെക്കും.
എ. നാഗേഷ്
സംസ്ഥാന സെക്രട്ടറി, ബി.ജെ.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |