തൃശൂർ: ജില്ലയിൽ സമ്പൂർണ വിജയം നേടി സി.പി.എമ്മും സി.പി.ഐയും. 13 മണ്ഡലങ്ങളിൽ ഏഴിടത്ത് സി.പി.എമ്മും അഞ്ചിടത്ത് സി.പി.ഐയും ആണ് മത്സരിച്ചത്. ഘടക കക്ഷിയായ കേരള കോൺഗ്രസിന് (മാണി) നൽകിയ ചാലക്കുടിയിൽ മാത്രമാണ് പരാജയം രുചിച്ചത്.
ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, മണലൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളിലാണ് സി.പി.എം ജയിച്ചത്. ഒല്ലൂർ, നാട്ടിക, കയ്പമംഗലം, കൊടുങ്ങല്ലൂർ, തൃശൂർ എന്നിവിടങ്ങളിലാണ് സി.പി. ഐ മത്സരിച്ചത്. സി.പി.എമ്മിന് കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി ഇത്തവണ തിരിച്ചു പിടിക്കാനായത് ഏറെ നേട്ടമായി.
കഴിഞ്ഞ ഒന്നര വർഷമായി ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാരിനെയും പാർട്ടിയെയും മുൾമുനയിൽ നിറുത്തിയ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. അതിനാൽ വടക്കഞ്ചേരിയിലെ വിജയം ഏറെ തിളക്കമുള്ളതായി. ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ചേലക്കരയിൽ കെ. രാധാകൃഷ്ണന്റെ വിജയം.
പുതുക്കാട് കഴിഞ്ഞ തവണ മന്ത്രി സി. രവീന്ദ്രന് ലഭിച്ച ഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിലും തിളക്കമാർന്ന വിജയം തന്നെയായിരുന്നു കെ.കെ. രാമചന്ദ്രന്റേത്. മണലൂരിൽ മുരളി പെരുനെല്ലിയും ഗുരുവായൂരിൽ എൻ.കെ. അക്ബറും, ഇരിങ്ങാലക്കുടയിൽ ബിന്ദുവും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് ജയിച്ചു കയറിയത്.
സംസ്ഥാനശ്രദ്ധ നേടി ജില്ലയിലെ സി.പി.ഐ
സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രകടനം തന്നെയാണ് സി.പി.ഐ ജില്ലയിൽ കാഴ്ച വച്ചത്. ഒല്ലൂരിൽ കെ. രാജൻ തന്റെ ജനകീയത തെളിയിക്കുന്ന വിജയമാണ് നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷം ഇക്കുറി നേടി. 21000ലേറെ ആണ് എതിർ സ്ഥാനാർത്ഥിയുമായുള്ള വ്യത്യാസം.
നാട്ടികയിൽ ഗീത ഗോപിക്ക് പകരം വന്ന സി.സി. മുകുന്ദനും തന്റെ കന്നിയങ്കത്തിൽ കസറി. കഴിഞ്ഞ തവണ ഗീതാ ഗോപിക്ക് 26000 മുകളിൽ ആയിരുന്നു ഭൂരിപക്ഷമെങ്കിൽ അത് 28431 ആക്കി ഉയർത്തി. കയ്പമംഗലത്ത് ഭൂരിപക്ഷം അൽപ്പം കുറഞ്ഞെങ്കിലും ടൈസൺ മാസ്റ്റർ കോട്ട കാത്തു. കൊടുങ്ങല്ലൂരിൽ സുനിൽ കുമാറിനും പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |