ചേലക്കര: വെളുപ്പാൻ കാലത്തേ പാവൽ തോട്ടത്തിലെത്തും. പാകമായ പാവയ്ക്ക പറിച്ച് കൂട്ടും. കുട്ടയിലാക്കിച്ചുമന്ന് വാഹനമെത്തുന്ന വഴിയിലെത്തിക്കും. അപ്പോഴേക്കും ഉച്ചയാകും. പാവയ്ക്ക വാങ്ങാനെത്തുന്ന കച്ചവടക്കാരെ കാത്തിരിക്കലാണ് പിന്നത്തെ ചടങ്ങ്. വരുമോ എന്ന് ഉറപ്പില്ല.
വരുന്നവർക്ക് നിശ്ചയിക്കുന്ന വിലയ്ക്ക് കയ്പക്ക കൊടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. ചേലക്കര മേഖലയിലെ നൂറുകണക്കിന് പച്ചക്കറി കർഷകരുടെ ഗതികേടിന്റെ ഏകദേശ രൂപം ഇതാണ്. കൊവിഡ് വ്യാപനത്തിൽ വിളവെടുത്ത പാവയ്ക്ക വിറ്റൊഴിക്കാനാകാതെ പ്രതിസന്ധിയിലാണ് കർഷകർ.
നെൽക്കൃഷി കഴിഞ്ഞാൽ പിന്നാലെ പാവയ്ക്കയും പയറും പടവലവുമൊക്കെയാണ് ഈ ഭാഗങ്ങളിൽ കൃഷി ചെയ്തിരുന്നത്.
തോട്ടങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന പാവയ്ക്ക കുട്ടകളിലാക്കി തെരുവോരങ്ങളിലെത്തിച്ചാണ് കർഷകർ വിൽക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ റോഡുകളിൽ ആളൊഴിഞ്ഞു.
പാകമായ വിളകൾ യഥാസമയം വിളവെടുത്തില്ലെങ്കിൽ നശിക്കും. ഇപ്രകാരം ആഴ്ചയിൽ മൂന്ന് തവണ വിളവെടുക്കണം. പറിച്ചെടുത്തവ അന്ന് തന്നെ വിപണിയിലെത്തിക്കണം. ഒരു തോട്ടത്തിൽ നിന്നും ശരാശരി ഇരുപത് തവണ വിളവെടുക്കാം. രോഗ വ്യാപനം ശക്തമായതോടെ വിപണികൾ ഇല്ലാതാകുകയും കിട്ടിയ വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റൊഴിവാക്കുകയുമാണ് ചെയ്യുക.
കൊവിഡ് വ്യാപനത്തിന് മുമ്പ് ടൺ കണക്കിന് പാവയ്ക്കയാണ് തെക്കൻ ജില്ലകളിലേക്ക് കയറ്റി അയച്ചിരുന്നത്. 50 രൂപ വരെയാണ് പാവയ്ക്ക കിലോയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ പകുതിയിൽ താഴെ വിലയേ ലഭിക്കുന്നുള്ളൂ. വെജിറ്റബിൾ ഫ്രൂട്‌സ് പ്രൊമോഷൻ കൗൺസിൽ ഒഫ് കേരളയുടെ വിപണന കേന്ദ്രങ്ങളിൽ പച്ചക്കറികളെത്തിച്ച് വിള വ്യാപാരം ചെയ്യുകയായിരുന്നു പതിവ്.
കർഷകർക്ക് സംഘത്തിൽ അംഗത്വമുള്ളതിനാൽ ഏകീകൃത വില ലഭിച്ചിരുന്നു. കൊവിഡ് വ്യാപനം മൂലം കേന്ദ്രത്തിലെത്തിക്കുന്ന വിളകൾ വാങ്ങാൻ വ്യാപാരികൾ ഇല്ലാത്ത സ്ഥിതിയാണ്. അതിനാൽ ബാക്കി വരുന്ന ഉത്പന്നങ്ങൾ വിവിധ മാർക്കറ്റുകളിലെത്തിച്ച് വിറ്റൊഴിവാക്കേണ്ട ബാദ്ധ്യത കേന്ദ്രത്തിന്റെ ഭാരവാഹികൾക്കായി.
ഇക്കാരണത്താൽ പല കർഷകരും കിട്ടിയ വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കുകയാണ്. ലക്ഷങ്ങൾ കടം വാങ്ങി കൃഷി ചെയ്യുന്ന കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കൃത്യമായ വിപണി ഇല്ലാതിരിക്കുന്നത് അവരെ ദുരിതക്കയത്തിലേക്ക് തള്ളിയിടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |