തൃശൂർ : കൊവിഡ് ബാധിച്ച് വീടുകളിൽ തന്നെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44,822. ഇതുവരെയുള്ള കൊവിഡ് രോഗികളായ 51,126 പേരിലാണ് ഇത്രയും പേർ വീടുകളിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേരും കൊവിഡ് കെയർ സെന്ററുകളിലേക്ക് പോകാൻ വിമുഖത പ്രകടിപ്പിക്കുകയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ പോലും ഇത്തരം കേന്ദ്രങ്ങളിലേക്ക് പോകാൻ തയ്യാറാകാത്തത് ആരോഗ്യ പ്രവർത്തകരെ പലപ്പോഴും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനിടെ കൊവിഡിന് പുറമെയുള്ള രോഗം വർദ്ധിക്കുകയാണെങ്കിൽ അവരെ മെഡിക്കൽ കോളേജിലേക്കോ മറ്റ് കേന്ദ്രങ്ങളിലേക്കോ മാറ്റേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. 60 വയസ് കഴിഞ്ഞവരെ നിർബന്ധ പൂർവ്വം സി. എഫ്. എൽ. ടി. സി കളിലേക്ക് മാറ്റുന്നുണ്ട്. നിലവിൽ രോഗം സ്ഥിരീകരിക്കുന്നവരിൽ 15 ശതമാനത്തോളം പേർ അറുപത് വയസിന് മുകളിലുള്ളവരാണ്. പത്തു വയസിന് താഴെ ഉള്ളവരിലും രോഗ ബാധിതർ ഏറെയുണ്ട്.
വീടുകളിലുള്ളവരുടെ പരിശോധന
സമ്മതപത്രം വാങ്ങിയ ശേഷമേ വീടുകളിൽ കഴിയാൻ അനുവാദം കൊടുക്കൂ. പൾസ്, ഓക്‌സിജൻ എന്നിവയുടെ അളവ് കൃത്യമായി രണ്ട് നേരവും ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. നിലവിൽ രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിയുന്നവർ തുടർച്ചയായി 17 ദിവസം വീട്ടിൽ കഴിഞ്ഞതിന് ശേഷമേ പുറത്തിറങ്ങാൻ അനുവദിക്കൂ. ഇവർ നെഗറ്റീവ് പരിശോധന നടത്തേണ്ടതില്ല. അതേസമയം വീടുകളിലുള്ള മറ്റ് അംഗങ്ങൾ ആർ. ടി. പി. സി. ആർ ടെസ്റ്റിന് വിധേയരാകണം.
പൾസ് ഓക്‌സിമീറ്റർ ക്ഷാമം തീരുന്നു
രോഗവ്യാപനം കൂടിയതോടെ പൾസ് ഓക്‌സിമീറ്ററിന് അവശ്യക്കാർ കൂടിയതോടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്ത വില്പനയും വ്യാപകമായിരുന്നു. എന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിപ്പ് വന്നതോടെയാണ് മെഷിൻ കിട്ടിത്തുടങ്ങിയത്. നിലവിൽ 1,300 രൂപയ്ക്ക് പൾസ് ഓക്‌സിമീറ്റർ കിട്ടുന്നുണ്ട്. അതേസമയം 4,000 രൂപയോളമാണ് എം.ആർ.പി രേഖപെടുത്തിയിട്ടുള്ളത്.
റിസ്‌ക് കാറ്റഗറിയിലുള്ളവർ അയ്യായിരത്തിന് മുകളിൽ
ആകെയുള്ള രോഗബാധിതരിൽ അറുപത് വയസിന് മുകളിലുള്ളവർ 5240 പേരാണ്. പത്ത് വയസിന് താഴെ 2,236 കുട്ടികളും ചികിത്സയിലുണ്ട്. ബാക്കിയുള്ള 29,113 പേർ പത്തു വയസിന് മുകളിലുള്ളവരും അറുപത് വയസിന് താഴെയുള്ളവരുമാണ്.
3,280 പേർക്ക് കൊവിഡ്
തൃശൂർ: 3,280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,076 പേർ രോഗമുക്തരായി. 9,917 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 33.07 ശതമാനമാണ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്.
സമ്പർക്കം വഴി 3,249 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 14 പേർക്കും, ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത എട്ട് പേർക്കും രോഗബാധയുണ്ടായി.3,757 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 492 പേർ ആശുപത്രിയിലും 3,265 പേർ വീടുകളിലുമാണ്.
കൊവിഡ് വാക്സിൻ സ്വീകരിച്ചവർ
തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് വാക്സിൻ ഫസ്റ്റ് ഡോസ് 5,85,008 പേരും സെക്കൻഡ് ഡോസ് 1,52,720 പേരും സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ എന്നിവരാണ് വാക്സിൻ സ്വീകരിച്ചത്.
വാക്സിൻ സ്വീകരിച്ചവരുടെ കണക്ക്
വിഭാഗം - ഫസ്റ്റ് ഡോസ് - സെക്കൻഡ് ഡോസ്
1. ആരോഗ്യപ്രവർത്തകർ 45,172 - 38,520.
2. മുന്നണി പോരാളികൾ 11,655 - 12,229.
3. പോളിംഗ് ഓഫീസർമാർ 24,526 - 11,323.
4. 45 - 59 വയസിന് ഇടയിലുളളവർ 2,02,152 - 13,730.
5. 60 വയസിന് മുകളിലുളളവർ 3,04,503 - 76,918.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |