തൃശൂർ: സംസ്ഥാനത്ത് ചില പ്രത്യേക മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് വ്യാപകമായി കേൾവിക്കുറവുള്ളതായി പഠനം. ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, മറ്റു ജീവനക്കാർ, നഗരമേഖലയിൽ തൊഴിലെടുക്കുന്നവർ, വ്യാപാരികൾ എന്നിവരിലാണ് കേൾവിക്കുറവിന്റെ നിരക്ക് കൂടുതലായി കണ്ടെത്തിയത്. 90 ശതമാനത്തിനു മുകളിലാണ് കേൾവികുറവിന്റെ തോത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും (നിപ്മർ) മോട്ടോർ വാഹന വകുപ്പും സംയുക്തമായി 2020ൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മറ്റു മേഖലകളിൽ കേൾവിക്കുറവിന്റെ തോത് 20 മുതൽ 30 ശതമാനം വരെയായിരുന്നു.
പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് വിവിധ മേഖലകളിൽ ശബ്ദപരിധി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇതുപാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി.
നിശബ്ദമേഖലയിൽ പകൽ 50 ഡെസിബലും രാത്രിയിൽ 45മാണ് നിശ്ചയിച്ചിട്ടുള്ളത്. ആവാസ മേഖലയിൽ യഥാക്രമം 55 (45), വാണിജ്യ മേഖല 65 (55), വ്യവസായ മേഖല 75 (65) എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഈ നിർദേശങ്ങളൊന്നും നിശബ്ദ, ആവാസ, വാണിജ്യ മേഖലകളിൽ പാലിക്കപ്പെടുന്നില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
അരോചക ശബ്ദ സ്രോതസുകൾ
വെടിക്കെട്ടുകൾ, വാഹനങ്ങളുടെ ഹോൺ, സ്പീക്കർ അനൗൺസ്‌മെന്റ്, മൊബൈൽ ഫോൺ, യന്ത്രസൈറൺ എന്നിവ. ഏറ്റവും ഹാനികരം വാഹനങ്ങളുടെ എയർഹോൺ.
അരോചകമായ ശബ്ദം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം, കേൾവിക്കുറവ്, ഗർഭസ്ഥ ശിശുവിനേൽക്കുന്ന ആഘാതം, കർണപുടത്തിനു ക്ഷതമേൽക്കാനുള്ള സാദ്ധ്യത, രക്തസമ്മർദ്ദം എന്നിവയും ശബ്ദ മലിനീകരണം കൊണ്ട് ഉണ്ടാകുന്നു.
- കെ. പത്മപ്രിയ, ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ്, നിപ്മർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |