കൊടുങ്ങല്ലൂർ: തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ നൂറ് കണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞു. എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡ്, എടവിലങ്ങ് പഞ്ചായത്തിലെ 13, 14 വാർഡുകൾ എന്നിവിടങ്ങളിലെ മുഴുവൻ വീടുകളിലും ആളൊഴിഞ്ഞു. ഇതോടെ എറിയാട് പഞ്ചായത്തിൽ ഒന്നും, എടവിലങ്ങ് പഞ്ചായത്തിൽ രണ്ടും, ശ്രീനാരായണപുരം പഞ്ചായത്തിൽ ഒന്നും വീതം ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
നാല് ക്യാമ്പുകളിലായി ആകെ 83 ആളുകൾ താമസമാരംഭിച്ചു. ക്യാമ്പുകളിൽ താമസിക്കാനെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും. രോഗം സ്ഥിരീകരിക്കുന്നവരെ ഡി.സി.സി, സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും.
എടവിലങ്ങ് പഞ്ചായത്തിലെ കാര ഫിഷറീസ് സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ പത്ത് കുടുംബങ്ങളിലായി 32 അംഗങ്ങളുണ്ട്. എടവിലങ്ങ് കാര സെന്റ് ആൽബന സ്‌കൂളിൽ ഏഴ് കുടുംബങ്ങളിലായി 27 പേരും, എറിയാട് ഐ.എം യു.പി സ്‌കൂളിൽ ഏഴ് കുടുംബങ്ങളിലായി 21 അംഗങ്ങളും, പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളുമാണ് ക്യാമ്പിൽ കഴിയുന്നത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗഭീതി മൂലം കൂടുതൽ ആളുകളും ക്യാമ്പിലേക്ക് പോകാതെ ബന്ധുവീടുകളിലാണ് അഭയം തേടുന്നത്. എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, ആറാട്ടുവഴി, ലൈറ്റ് ഹൗസ്, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര വാക്കടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണ മുഖം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. വ്യാഴാഴ്ച ആരംഭിച്ച കടൽക്ഷോഭം വെള്ളിയാഴ്ച രാവിലെയോടെ രൂക്ഷമായി.
മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ മത്സ്യബന്ധനത്തിന് ആരും തന്നെ കടലിലിറങ്ങിയിരുന്നില്ല. എറിയാട് ഒരു വീട് ഭാഗികമായും എടവിലങ്ങിൽ ഒരു ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. നിരവധി വീടുകൾ വെള്ളത്തിലായി. എറിയാട് കാര്യേഴത്ത് ഗിരീഷിന്റെ വീടാണ് തകർന്നത്. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. പലയിടങ്ങളിലും ജിയോ ബാഗ് തടയണ തകർന്നതിനെ തുടർന്ന് ജനവാസ മേഖല വേലിയേറ്റ ഭീഷണിയിലാണ്. നിയുക്ത എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ, റവന്യൂ അധികൃതർ, പൊലീസ് എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയാണ്.
കൊടുങ്ങല്ലൂർ, ചാലക്കുടി, മാള എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കടൽക്ഷോഭ പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പഞ്ചായത്തുകളും റവന്യു വകുപ്പും ചേർന്ന് താത്കാലിക തടയണകൾ നിർമ്മിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ച് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇ.ടി ടൈസൺ മാസ്റ്റർ പറഞ്ഞു.
60 വീടുകളിൽ വെള്ളം കയറി
ചേറ്റുവ അഴിമുഖം മുതൽ ഏങ്ങണ്ടിയൂർ പൊക്കൊളങ്ങര ബീച്ച് വരെ കടലാക്രമണം രൂക്ഷമാണ്. അറുപതിലധികം വീടുകളിൽ വെള്ളം കയറി. വാടാനപ്പിള്ളി ബീച്ച്, പൊക്കാഞ്ചേരി, തമ്പാൻകടവ് എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ധമാണ്. പൊക്കാഞ്ചേരിയിൽ 5 വീടുകൾ വെള്ളത്തിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |