ചേർപ്പ്: ലോക് ഡൗണിൽ വരുമാനമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ആയിരക്കണക്കിന് ഫർണീച്ചർ - ദാരുശില്പ നിർമ്മാണ തൊഴിലാളികൾ. പാരമ്പര്യ തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ രണ്ടായിരത്തിലേറെ തൊഴിലാളികളാണ് ചേർപ്പ് - ചൊവ്വൂർ മേഖലയിൽ ഫർണീച്ചർ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളത്.
ചൊവ്വൂരിൽ പ്രവർത്തിക്കുന്ന നാനൂറോളം ഫർണീച്ചർ കടകളും ലോക്‌ഡൗണിൽ അടച്ചിട്ടിരിക്കുകയാണ്. നാനൂറോളം വരുന്ന വിവിധ തൊഴിൽ യൂണിറ്റുകളും ചൊവ്വൂരിൽ ഇതിന് അനുബന്ധമായി പ്രവർത്തിച്ചിരുന്നു. നൂറ്റമ്പതിലേറെ ഫർണീച്ചർ വർക്‌ഷോപ്പുകൾ അടഞ്ഞ് കിടക്കുകയാണ്. ഇതോടൊപ്പം വീടുകൾ കേന്ദ്രീകരിച്ച് പരമ്പരാഗതമായി മരപ്പണി ചെയ്യുന്നവരും ഏറെയുണ്ട്.
അവശ്യ സാധനം അല്ലാത്തതിനാൽ മുൻകൂട്ടി ലഭിച്ച ഓർഡറുകളും ഇല്ലാതെയായി. വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ മറ്റ് സ്ഥലങ്ങളിലേക്കുള്ള ഫർണീച്ചർ ഗൃഹോപകരണങ്ങളുടെ കയറ്റുമതിയും നിലച്ചു.
കഴിഞ്ഞ ലോക് ഡൗണിൽ നേരിട്ട പ്രതിസന്ധി തരണം ചെയ്തു വരുമ്പോഴാണ് വീണ്ടും പൂട്ട് വീണത്.
ഇത് തൊഴിലാളികളെ പോലെ തന്നെ ഉടമകളെയും ദുരിതത്തിലാഴ്ത്തിയെന്ന് ഫർണീച്ചർ മാനുഫാക്‌ചേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് കോൺഫെഡറേഷൻ ചൊവ്വൂർ മേഖല സെക്രട്ടറി ജോർജ് ആന്റോ പറഞ്ഞു. ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് നിത്യവൃത്തിക്ക് ഉടമകൾ സാമ്പത്തിക സഹായം നൽകേണ്ട സ്ഥിതിയുണ്ട്. വ്യാപാരം നടക്കാത്ത സാഹചര്യത്തിൽ ഫർണീച്ചർ ഉടമകൾ നേരിടുന്ന സാമ്പത്തിക വായ്പകളിൽ ഇളവുകൾ അനുവദിക്കണമെന്ന് ഫർണീച്ചർ വ്യാപാരികൾ ആവശ്യപ്പെട്ടു. ഓൺലൈൻ വ്യാപാരവും ഭാഗികമാണ്.
ദാരുശില്പികളും പ്രതിസന്ധിയിൽ
കലാഗ്രാമമായ ചേർപ്പിലും മരപ്പണി, ദാരുശില്പ നിർമ്മാണത്തിലേർപ്പെട്ടവരും പ്രതിസന്ധിയിലാണ്. പലരും മാസങ്ങളായി തൊഴിലില്ലാതെ ഇരിക്കുകയാണ്. മുതിർന്നവരും യുവ ശില്പ നിർമ്മാണക്കാരും വീടുകൾ കേന്ദ്രീകരിച്ച് കൊത്തുപണികളും, അലങ്കാര ദാരുശില്പ നിർമ്മാണം നടത്തുന്നവരും പ്രതിസന്ധിയുടെ ചുഴിയിലാണ്. ആവശ്യക്കാർ നേരിട്ട് പ്രദേശത്തെത്തി ശില്പ നിർമ്മാണ വസ്തുക്കൾ വാങ്ങിക്കൊണ്ടുപോകുന്നതും അപൂർവ്വമായി. വേറെ ഉപജീവനമാർഗത്തിനും വഴിയില്ല. മറ്റു രാജ്യങ്ങളിലേക്ക് നിർമ്മാണ പ്രവൃത്തികൾക്കായി ആളുകൾ വിളിക്കുന്നുണ്ടെങ്കിലും യാത്രയും ലോക് ഡൗൺ മൂലം നിലച്ചു.
പ്രവർത്തിക്കുന്നത്
ലോക് ഡൗൺ സമയത്ത് അനുഭവപ്പെട്ട തൊഴിൽ പ്രതിസന്ധി സാമ്പത്തികമായി മറികടന്ന് വരുമ്പോഴേക്കും വീണ്ടുമുണ്ടായ ലോക് ഡൗൺ തൊഴിലാളികളെ കാര്യമായി പ്രതിസന്ധിയിലാക്കുന്നു.
മുരളി ചേർപ്പ്
ദാരുശില്പി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |