SignIn
Kerala Kaumudi Online
Thursday, 25 April 2024 12.23 PM IST

ശമിക്കാതെ കൊവിഡ് വ്യാപനം : പെയ്‌തൊഴിയാതെ മഴ

covid

തൃശൂർ : കൊവിഡ് വ്യാപനത്തിൽ പൊറുതിമുട്ടുന്നതിനിടെ, മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയും അത് മൂലമുണ്ടായ നാശ നഷ്ടങ്ങളും ജനത്തെ ദുരിതത്തിലാക്കുന്നു. മഴ ഇന്നലെയും ജില്ലയിൽ വലിയ നാശമാണ് വിതച്ചത്. തീര മേഖലയിൽ ഇതു വരെയും ആശങ്ക ഒഴിഞ്ഞിട്ടില്ല. കൊവിഡ് വ്യാപനമുള്ളതിനാൽ രക്ഷാപ്രവർത്തനം നിയന്ത്രണം പാലിച്ച് മാത്രമേ നടത്താനാകൂവെന്നതും വെല്ലുവിളിയായിരിക്കുകയാണ്. ന്യൂനമർദ്ദം രൂപപ്പെടുന്നതിന് മുൻപ് തന്നെ ജില്ലയിൽ എല്ലായിടത്തും മഴ ലഭിച്ചിരുന്നു. കാറ്റ് കരയിലേക്ക് നീങ്ങുന്നതോടെ ഇന്ന് മുതൽ മഴയ്ക്ക് ശക്തി കുറയാനുള്ള സാദ്ധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. അതേസമയം 31 മുതൽ പ്രതീക്ഷിക്കുന്ന കാലവർഷം രണ്ടു ദിവസം നേരത്തെ ആയേക്കുമെന്നും കാലാവസ്ഥാ അധികൃതർ പറഞ്ഞു.

വ്യാപക കൃഷി നാശം

കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായത്. കാട്ടകാമ്പൽ, പടിയൂർ മേഖലകളിൽ കൊയ്‌ത്തെടുക്കാറായ നെല്ലാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. ഒരാഴ്ച വെയിൽ ലഭിച്ചാലേ മെഷീൻ ഇറക്കി കൊയ്ത്ത് നടത്താൻ സാധിക്കൂവെന്ന് കർഷകർ പറഞ്ഞു.

അര ലക്ഷം കടന്ന് കൊവിഡ് രോഗികൾ

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മാത്രം അര ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം പാളിയാൽ ഈ മാസം കഴിയുമ്പോഴേക്കും ഒരു ലക്ഷം രോഗികൾ വരെയെത്താമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

മേയ് ഒന്ന് മുതൽ 15 വരെയുള്ള കണക്ക് പ്രകാരം 53,931 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് ദിവസം നാലായിരത്തിന് മുകളിലാണ് രോഗം. ഒരു ദിവസം മാത്രമാണ് മൂവായിരത്തിൽ താഴെ വന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ 3000 ന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം.

മരണം 650 കവിഞ്ഞു

മേയ് മാസം ഒന്ന് മുതൽ 15 വരെ ജില്ലയിലെ 662 പേരാണ് മെഡിക്കൽ കോളേജ്, വിവിധ സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം സർക്കാർ വെബ്‌സൈറ്റിൽ 181 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് രോഗികളെ പോലെ തന്നെ മരണ നിരക്കും ഞെട്ടിക്കുന്ന തരത്തിൽ ഉയരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും അമ്പതിൽ താഴെയാണ് മരണം.

2500 ലേറെ പൊലീസ്

ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന ട്രിപ്പിൾ ലോക് ഡൗൺ കർശനമായി നടപ്പാക്കാനാണ് പൊലീസ് തീരുമാനം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിൽ പ്രധാന വഴികളിലൂടെ മാത്രം അത്യാവശ്യക്കാരെ കടത്തി വിടുകയുള്ളൂ. ഇടവഴികൾ എല്ലാം അടക്കും. അത്യാവശ്യ സാധനം വേണ്ടവർ ആർ. ആർ. ടി, ജാഗ്രതാ പ്രതിനിധി എന്നിവർ വഴി മാത്രമേ വാങ്ങാൻ പാടുള്ളൂ. പൊലീസ് പട്രോളിംഗ് കൂടുതൽ കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി പിഴ അടപ്പിക്കും. ഒപ്പം കേസെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.