തൃശൂർ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തിയേറിയ മഴയ്ക്ക് നേരിയ ശമനം. കടൽ ക്ഷോഭത്തിന്റെ ശക്തിയും കുറഞ്ഞു. ചിലയിടങ്ങളിൽ ഒറ്റയ്ക്കും തെറ്റയ്ക്കും മഴ പെയ്തു. കടൽ ക്ഷോഭത്തിൽ കൂടുതൽ നാശമുണ്ടായ കൊടുങ്ങല്ലൂർ താലൂക്കിൽ അടക്കം കടലടങ്ങി.
എന്നാൽ സാധാരണ നിലയിലേക്ക് ഇതുവരെയെത്തിയിട്ടില്ല. എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ മാത്രം തുറന്നത്. തീരദേശത്ത് 200 ൽ ഏറെ കുടുംബങ്ങളെ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനിടെ മഴയ്ക്ക് ശമനമായതോടെ വെള്ളം കയറി വാസയോഗ്യമല്ലാത്ത വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. വീട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് വീടുകളുടെ ശുചീകരണം തുടങ്ങിയത്. ഇടയ്ക്കിടെ പെയ്ത മഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേരിയ തടസമായി. കടൽ പൂർണമായി അടങ്ങാതെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് തിരിച്ചയക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ കടപ്പുറം മേഖലയിൽ വെള്ളക്കെട്ടിന് ശമനമായെങ്കിലും അരകിലോ മീറ്റർ ദൂരം വരെ ചെളി കെട്ടിക്കിടക്കുകയാണ്. ഇത് മാറ്റുന്നത് ഏറെ പ്രയാസകരമായ പ്രവൃത്തിയാണ്. അതിനിടെ തീരമേഖലയിലെ വീടുകളിലെ സാധന സാമഗ്രികൾ അധികവും ഉപ്പുവെള്ളം കയറി നശിച്ച നിലയിലാണ്. അധികൃതരുടെ ഭാഗത്ത് നിന്നോ ജനകീയ സംരംഭങ്ങളിലൂടെയോ ഇത്തരക്കാർക്ക് അവശ്യ സാധനം ഒരുക്കുന്ന പ്രവർത്തനമാണ് നിലവിൽ അധികൃതർക്ക് മുന്നിലുള്ള വെല്ലുവിളി.
നിരപ്പ് ഉയർന്ന് ഡാമുകൾ
വേനൽമഴ ശക്തമായതിനാൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് നേരത്തെ തന്നെ ഉയർന്നിരുന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ ജലനിരപ്പ് 419 മീറ്ററിലേക്ക് എത്തിയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 419.60 മീറ്ററിൽ ജലനിരപ്പ് എത്തിയതോടെ സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കി. ഷോളയാറിൽ 45.81ലേക്ക് മാത്രമാണ് നിരപ്പ് ഉയർന്നത്. ഇത് മൊത്തം സംഭരണശേഷിയുടെ 30.72 ശതമാനം മാത്രമാണ്. 48.90 സംഭരണശേഷിയുള്ള ചിമ്മിനിയിൽ 33.14 മീറ്ററും പീച്ചിയിൽ 67.97 മീറ്റർ വെള്ളവുമാണുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 14.23 ശതമാനം മാത്രമാണ്.
അതേസമയം കാലവർഷത്തിന് മുൻപ് തന്നെ ജല നിരപ്പ് ഉയർന്നത് കൂടുതൽ ആശങ്കയാണ് ഉണ്ടാക്കുന്നത്. 31 ന് ഉള്ളിൽ തന്നെ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. കാലവർഷം ശക്തി പ്രാപിച്ചാൽ ഉടനെ ഡാമുകൾ നിറയുകയും തുറക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. കഴിഞ്ഞ മാസം കുടിവെള്ളത്തിനായി ഡാമുകളിൽ നിന്ന് വെള്ളം തുറന്നു വിട്ടിരുന്നു. മേയ് പകുതിയോടെ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വെള്ളം തുറന്നു വിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |