തൃശൂർ: ട്രിപ്പിൾ ലോക് ഡൗണിൽ ജനങ്ങൾക്ക് ഏറെ സഹായകമാകേണ്ട വാർഡ് തലത്തിലുള്ള സമിതിയായ ആർ.ആർ.ടി. പലയിടങ്ങളിലും പേരിന് മാത്രം. രാഷ്ട്രീയ ചേരിതിരിവ് മൂലം പ്രവർത്തനങ്ങളും അവതാളത്തിലായി. ആർ.ആർ.ടി അംഗങ്ങൾ വഴി മാത്രമേ വീടുകളിൽ നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവ എത്തിക്കാവൂവെന്നും മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും ആർ.ആർ.ടിയുടെ സേവനം ജനങ്ങൾക്ക് ലഭ്യമായില്ല. ഭരണകൂടം പുറത്തിറക്കിയ നിർദ്ദേശം ഇടതുപക്ഷത്തെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് ആരോപിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങൾ നിഷ്‌ക്രിയരായപ്പോൾ, സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് പ്രതിനിധികളെ എൽ.ഡി.എഫ് അടുപ്പിച്ചില്ലെന്നും പരാതി ഉയർന്നു.
പഞ്ചായത്തുകൾ ഉടൻ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങളും മുഖ്യമന്ത്രി നൽകിയിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി കൃത്യമായി വാർഡ് തല സമിതി നിരീക്ഷിക്കേണ്ടതുണ്ട്. വാർഡ് തല നിരീക്ഷണസമിതി വീടുകൾ സന്ദർശിച്ച് കൊവിഡ് വ്യാപനത്തെ കുറിച്ച് പൊതുവായ വിലയിരുത്തൽ നടത്തുകയും ചെയ്യണം.
എന്നാൽ, രോഗവ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി അതത് പഞ്ചായത്ത് തലത്തിൽ പരമാവധി എന്തൊക്കെ സേവനങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കി ചെയ്യാൻ പഞ്ചായത്തുകളാണ് മുൻകൈയെടുക്കേണ്ടത്. ജില്ലാ പഞ്ചായത്തിന്റെയോ, ഭരണകൂടത്തിന്റെയോ സഹായം ആവശ്യമുള്ള പ്രശ്‌നങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്താനും നിർദ്ദേശിച്ചിരുന്നു.
പ്രതിരോധ സംവിധാനങ്ങളില്ല
ആർ.ആർ.ടികൾക്ക് പി.പി.ഇ കിറ്റ്, കൈയുറകൾ, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ ലഭ്യമാകുന്നില്ലെന്ന പരാതി ശക്തമാണ്. വാക്‌സിനേഷൻ പ്രവർത്തനം സംബന്ധിച്ച് ക്രമീകരണം ഉണ്ടാക്കുകയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മറവ് ചെയ്യുന്നതിനും വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും ചെയ്യേണ്ടതും വാർഡ്‌തല സമിതികളാണ്. വാക്‌സിനേഷനിൽ വാർഡ് തല സമിതിയിലെ അംഗങ്ങൾക്ക് ആദ്യപരിഗണന നൽകുകയും വേണം. എന്നാൽ ഇതൊന്നും നടപ്പാകുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുകയോ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ല. വാക്‌സിനേഷൻ ചെയ്യിക്കുന്നതിലും ആർ.ആർ.ടി അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു. അറുപത് വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കാൻ തുടക്കത്തിലേ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.
149 പേർക്കെതിരെ കേസ് :
1,97,000 രൂപ പിഴ
തൃശൂർ: ട്രിപ്പിൾ ലോക് ഡൗണിന്റെ ഭാഗമായി സിറ്റി പൊലീസ് 149 പേർക്കെതിരെ കേസ് എടുത്തു. 158 പേരെ അറസ്റ്റ് ചെയ്തു. 85 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 382 പേർക്കെതിരെയാണ് പിഴയടപ്പിച്ചത്. സാമൂഹിക അകലം പാലിക്കാത്ത 253 പേർക്കെതിരെയും ക്വാറന്റൈൻ ചട്ടലംഘനം, കണ്ടെയ്ൻമെന്റ് സോൺ ലംഘനം എന്നിവയ്ക്ക് 356 പേർക്കെതിരെയും കേസെടുത്തു. ആകെ 1,97,000 പിഴയടപ്പിക്കും. 9 സ്ഥലത്ത് ഡ്രോൺ നിരീക്ഷണം നടത്തി.
2045 പേർക്ക് കൊവിഡ്
തൃശൂർ : 2045 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 17,884 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,228 ആണ്. തൃശൂർ സ്വദേശികളായ 79 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,06,972 ആണ്. 1,65,612 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 26.52% ആണ്. സമ്പർക്കം വഴി 2030 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 03 പേർക്കും, 05 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |