ഇരിങ്ങാലക്കുട: രണ്ടാം പിണറായി സർക്കാരിൽ ഇരിങ്ങാലക്കുടയുടെ പ്രതിനിധിയായി പ്രൊഫ. ആർ. ബിന്ദു മന്ത്രി സ്ഥാനത്തേയ്ക്ക്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തെ പ്രതിനിധികരിച്ച് കേരള നിയമസഭയിൽ ആദ്യ മന്ത്രിസ്ഥാനം വഹിച്ചത് 1957ൽ സി.പി.ഐ പ്രതിനിധിയായിരുന്ന സി. അച്ചുതമേനോൻ ആയിരുന്നു.
ആഭ്യന്തര വകുപ്പാണ് അദ്ദേഹം വഹിച്ചിരുന്നത്. പിന്നീട് ലോനപ്പൻ നമ്പാടൻ 1980 ജനുവരി 25 മുതൽ 1981 ഒക്‌ടോബർ 20 വരെ ഗതാഗത വകുപ്പ് മന്ത്രിയായും,1987 ഏപ്രിൽ രണ്ട് മുതൽ 1991 ജൂൺ 17 വരെ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായും സ്ഥാനം വഹിച്ചു.
1991ന് ശേഷം 2021ലാണ് ഇരിങ്ങാലക്കുടയുടെ ആദ്യ വനിതാ എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ആർ. ബിന്ദു സഭയിലെത്തുന്നത്. 5,949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ അഡ്വ. തോമസ് ഉണ്ണിയാടനെ പ്രൊഫ. ആർ. ബിന്ദു പരാജയപ്പെടുത്തിയത്.
തൃശൂർ ശ്രീകേരളവർമ കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻചാർജുമായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും, കോളജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടിയുടെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേശക സമിതി അംഗം എന്നീ നിലയിലും പ്രവർത്തിച്ചു. തൃശ്ശൂരിലെ ആദ്യ വനിതാ മേയറായിരുന്നു.
ജില്ലയിൽ നിന്നും സി.പി.എമ്മിന് രണ്ട് മന്ത്രിമാരാണുള്ളത്. പ്രൊഫ. ആർ. ബിന്ദുവും, ചേലക്കരയിൽ നിന്നും വിജയിച്ച കെ. രാധാകൃഷ്ണനും, സി.പി.ഐ മന്ത്രിയായി ഒല്ലൂരിൽ നിന്നും വിജയിച്ച കെ. രാജനും കൂടിയാകുമ്പോൾ ജില്ലക്ക് മന്ത്രി സഭയിൽ മൂന്ന് മന്ത്രിമാരുണ്ടാകും. കഴിഞ്ഞ പിണറായി സർക്കാരിലും ജില്ലയിൽ നിന്നും മൂന്ന് മന്ത്രിമാരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |