തൃശൂർ: പഠിച്ചവരും പഠിപ്പിച്ചവരുമൊക്കെയായി ആറ് പേരാണ് തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും നിയമസഭയിലേക്ക് ജയിച്ചുകയറി ചരിത്രം കുറിച്ചതെങ്കിൽ, അവരിൽ മൂന്ന് പേർ മന്ത്രിമാരായി എന്നത് മറ്റൊരു റെക്കാഡ്. ഇന്നേ വരെ കേരളവർമ്മക്കെന്നല്ല, മറ്റൊരു കോളേജിനും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചിട്ടുണ്ടായേക്കില്ല.
കെ. രാധാകൃഷ്ണനും കെ. രാജനും ഡോ. ആർ. ബിന്ദുവുമാണ് കേരളവർമ്മയുടെ അഭിമാനമായത്.
തിരഞ്ഞെടുപ്പിൽ ജയിച്ചവർ എല്ലാവരും എൽ.ഡി.എഫ് പ്രതിനിധികളായിരുന്നു. ഒല്ലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച കെ. രാജൻ, കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച വി.ആർ. സുനിൽകുമാർ, തൃശൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച പി. ബാലചന്ദ്രൻ, ചേലക്കരയിൽ നിന്ന് ജയിച്ച കെ. രാധാകൃഷ്ണൻ, മണലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച മുരളി പെരുനെല്ലി എന്നിവർ കേരളവർമ്മയിലെ പൂർവ വിദ്യാർത്ഥികളാണെങ്കിൽ, ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് വിജയിച്ച ആർ. ബിന്ദു കേരളവർമ്മ കോളേജിലെ വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻചാർജുമായിരുന്നു.
മത്സരിക്കുന്നതിന്റെ ഭാഗമായാണ് വി.ആർ.എസ് എടുത്തത്. ബിന്ദുവും പി. ബാലചന്ദ്രനും ആദ്യമായാണ് നിയമസഭാ അംഗമാകുന്നത്. ഈ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ, കേരളരാഷ്ട്രീയത്തിലേക്ക് നിരവധി പേരെ സംഭാവന ചെയ്ത കേരളവർമ്മയുടെ പേരും പെരുമയും വീണ്ടും ശ്രദ്ധേയമാകുകയാണ്.
സത്യപ്രതിജ്ഞയ്ക്കു ശേഷം രാധാകൃഷ്ണനെത്തും
മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം കെ. രാധാകൃഷ്ണൻ, ചേലക്കരക്കാരുടെ രാധേട്ടൻ വീണ്ടും മന്ത്രിയായി നാട്ടുകാർക്കിടയിലെത്തും. അതുവരെ തിരുവനന്തപുരത്താകും അദ്ദേഹം. മന്ത്രിയായി തങ്ങളുടെ ജനപ്രതിനിധി വരുന്നതും കാത്തിരിക്കുകയാണ് ചേലക്കരക്കാർ. തിരഞ്ഞെടുപ്പിനും മുൻപും ശേഷവും, പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ കൃഷിപ്പണിയുടെ തിരക്കിലായിരുന്നു അദ്ദേഹം.
ഇന്ന് വി.കെ. രാജൻ്റെ വസതിയിൽ നിന്ന് കെ.രാജൻ
ഇന്ന് രാവിലെ എട്ടിന് കൊടുങ്ങല്ലൂരിൽ മുൻമന്ത്രി വി.കെ. രാജന്റെ വസതിയിലെത്തിയ ശേഷം കെ. രാജൻ 9.15ന് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിലെത്തും. തുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും 10.30ന് മണലൂരിൽ മുൻമന്ത്രി കൃഷ്ണൻ കണിയാംപറമ്പിലിന്റെ വസതിയിലുമെത്തും. 10.45 ന് അന്തിക്കാട് ചടയംമുറി സ്മാരകത്തിലും തുടർന്ന് അന്തിക്കാട്ടെ വീട്ടിലുമെത്തിയ ശേഷം ഒല്ലൂർ മണ്ഡലത്തിലെത്തും.
സത്യപ്രതിജ്ഞയ്ക്കു ശേഷം ആർ. ബിന്ദു എത്തും
തൃശൂരിന്റെ ആദ്യ വനിതാ മന്ത്രിയാണ് ആദ്യ വനിതാ മേയർ കൂടിയായ ഡോ. ആർ. ബിന്ദു. മന്ത്രിസ്ഥാനത്തേക്ക് നിയോഗിക്കമ്പോൾ തിരുവനന്തപുരത്തായിരുന്നു ഡോ. ബിന്ദു. പാർലമെന്ററി പാർട്ടി യോഗം കഴിഞ്ഞപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഇരിങ്ങാലക്കുട മണ്ഡലത്തിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |