തൃശൂർ: ജില്ലയുടെ വികസനക്കുതിപ്പിന് കരുത്തേകാൻ മൂന്നു മന്ത്രിമാർ. ഒന്നാം പിണറായി മന്ത്രിസഭയിൽ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, സി. രവീന്ദ്രനാഥ് എന്നിവരായിരുന്നുവെങ്കിൽ ഇത്തവണ മുൻ മന്ത്രി കെ. രാധാകൃഷ്ണൻ, കെ. രാജൻ, പ്രൊഫ. ആർ. ബിന്ദു എന്നിവരാണ് ജില്ലയെ പ്രതിനിധികരിക്കുന്നത്.
ഒന്നാം പിണറായി മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളായിരുന്നു ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും മുഖ്യവകുപ്പുകൾ തന്നെ ലഭിച്ചക്കും. കെ. രാധാകൃഷ്ണനു പട്ടികജാതി യുവജന ക്ഷേമ വകുപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്.
സി.പി.ഐ കൈകാര്യം ചെയ്തിരുന്ന റവന്യു, കൃഷി എന്നീ വകുപ്പുകളിലൊന്ന് രാജന് ലഭിച്ചേക്കും. റവന്യു വകുപ്പ് ലഭിക്കാനാണ് സാദ്ധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു. നേരെത്തെ വി.എസ്. സുനിൽകുമാർ കൃഷി വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. വൈഗ ഉൾപ്പെടെ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കിയിരുന്നു.
മന്ത്രി സി. രവീന്ദ്രനാഥ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപിക കൂടിയായ ആർ. ബിന്ദുവിനു ലഭിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. മന്ത്രി എ.സി. മൊയ്തീൻ തദ്ദേശ സ്വയം ഭരണ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഭരണ രംഗത്ത് പരിചയ സമ്പന്നരാണ് മൂന്നു പേരും. മുൻ മന്ത്രി, സ്പീക്കർ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ് രാധാകൃഷ്ണൻ.
തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ച രാധാകൃഷ്ണൻ മന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. നായനാർ മന്ത്രിസഭയിൽ പട്ടികജാതി യുവജന ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹം വി.എസ്. മന്ത്രിസഭയിൽ സ്പീക്കർ എന്ന നിലയിലും തിളങ്ങി. 2016 ലെ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് നിന്ന് മാറിനിന്നു.
കെ. രാജൻ മന്ത്രി പദത്തിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഒല്ലൂരിൽ നിന്ന് തുടർച്ചയായി രണ്ടാം തവണ വിജയിച്ചാണ് മന്ത്രി പദവിയിലേക്ക് എത്തുന്നത്. ജില്ലയിൽ നിന്ന് അഞ്ചു സി. പി.ഐ എം.എൽ.എമാർ ഉണ്ടെങ്കിലും മന്ത്രി പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഈ അന്തിക്കാട്ടുകാരനു തന്നെ ആയിരുന്നു പ്രഥമ പരിഗണന. എം.എൽ.എ എന്ന നിലയിൽ നിരവധി വികസന പ്രവർത്തനം നടത്തിയ കെ. രാജന് മന്ത്രി പദവി കൂടിയായതോടെ കൂടുതൽ വികസനം ജില്ലക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
തൃശൂരിൽ ആദ്യ വനിതാ മേയർ എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ ആർ. ബിന്ദു മറ്റൊരു ചരിത്രം കൂടി കുറിച്ചാണ് മന്ത്രി പദവിയിൽ എത്തിയിരിക്കുന്നത്. തൃശൂരിൽ നിന്ന് നിരവധി വനിതകൾ നിയമസഭയിൽ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തൃശൂരിൽ നിന്ന് ഒരു വനിതയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നത്. രണ്ടും മൂന്നും തവണ വിജയിച്ച പല വനിതാ എം.എൽ.എമാർ ഉണ്ടായിട്ടുണ്ടെങ്കിലും കന്നിയങ്കത്തിൽ തന്നെ വിജയിക്കുകയും മന്ത്രി പദവിയിലെത്തുകയെന്ന ആർ. ബിന്ദുവിനു ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |