തൃശൂർ: അധികാരത്തിന്റെ ശീതളച്ഛായയിലേക്കല്ല. പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്വത്തിലേക്കാണ് കടക്കുന്നതെന്ന് നിയുക്ത മന്ത്രി കെ. രാജൻ. കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സർക്കാരിന്റെ തുടർച്ചയായി ചുമതലയേൽക്കുമ്പോൾ ഉത്തരവാദിത്വം വർദ്ധിക്കുകയാണ്. പാർട്ടിയും ഇടതുമുന്നണിയും നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കുകയാണ് തന്റെ ചുമതലയെന്നും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ കെ. രാജൻ പറഞ്ഞു.
സത്യപ്രതിജ്ഞ ചെയ്യാൻ തലസ്ഥാനത്തേക്ക് പോകും മുമ്പ് കെ. രാജൻ മൺമറഞ്ഞ മുൻഗാമികളുടെയും ഗുരുക്കന്മാരുടെയും നേതാക്കന്മാരുടെയും ഓർമകൾ പുതുക്കി. മുൻ കൃഷി മന്ത്രിയുമായിരുന്ന വി.കെ. രാജന്റെ വസതിയിൽ സന്ദർശനം നടത്തി. വി.കെ. രാജന്റെ പത്‌നി സതി ടീച്ചറെയുമായി സൗഹൃദം പങ്കിട്ടു. വി.കെ. രാജന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ രാജനൊപ്പം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.ജി. ശിവാനന്ദൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.സി. വിപിൻ ചന്ദ്രൻ, കെ.വി. വസന്തകുമാർ, മണ്ഡലം സെക്രട്ടറി പി.പി. സുഭാഷ്, നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ, സി.കെ. രാമനാഥൻ, വി.കെ. രാജന്റെ ഭാര്യ സതി, മകൻ സിറിൾ എന്നിവരുണ്ടായിരുന്നു.
തുടർന്ന് മുൻ എം.എൽ.എ പ്രൊഫ. മീനാക്ഷി തമ്പാന്റെ ഇരിങ്ങാലക്കുടയിലെ വീട്ടിലും സന്ദർശനം നടത്തി. തൃശൂരിലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ നിയുക്തമന്ത്രിയെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ്‌കുമാറും, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസും എന്നിവർ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |