തൃശൂർ : ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു. എന്നാൽ ലോക്ക് ഡൗൺ തുടരും. ഇന്നലെ രോഗമുക്തരായവരുടെ എണ്ണം 6,814 ആയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 26,130 ആയി കുറയുകയായിരുന്നു. ഇതോടെ ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് അനുവദിക്കും. എന്നാൽ രോഗ വ്യാപനം വലിയ തോതിൽ കുറഞ്ഞുവെന്ന് പറയാനായിട്ടില്ല. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ഒരാഴ്ച്ചയായി 30 ൽ താഴെയാണ്. രോഗികളുടെ എണ്ണം ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 3000ന് മുകളിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 10,912 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു ദിവസം മാത്രമാണ് പ്രതിദിന എണ്ണം 2500ന് മുകളിലെത്തിയത്.
പൊസിറ്റിവിറ്റി നിരക്ക്
മേയ് ... 31.22 %
മേയ് 13......25.8
മേയ് 14.....23.63
മേയ് 15.....27.37
മേയ് 16.....28.75
മേയ് 17.....26.52
മേയ് 18......23.88
മേയ് 19..... 24.03
മേയ് 20....20.8
മേയ് 21.....25.43
രോഗമുക്തർ കൂടുന്നു
നാലു ദിവസത്തിനുള്ളിൽ 24,000 ഓളം പേർ രോഗ മുക്തരായി. മേയ് ഒന്ന് ആദ്യ വാരം പൊസിറ്റീവ് ആയവരാണ് രോഗമുക്തരുടെ പട്ടികയിൽ വന്നിരിക്കുന്നത്. നിലവിൽ പൊസിറ്റീവായി വീട്ടിൽ കഴിയുന്നവർക്ക് 17 ദിവസം കഴിഞ്ഞാൽ വീട്ടിൽ മറ്റാർക്കും രോഗമില്ലെങ്കിൽ പുറത്തിറങ്ങാം. അതുകൊണ്ട് ഇവരെ രോഗമുക്തരുടെ പട്ടികയിൽ ഉൾപ്പെടുത്തും. കൂടുതൽ കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളായിരുന്നു മേയ് ആദ്യവാരം.
നാലു ദിവസത്തെ രോഗമുക്തർ
മേയ് 18.......4998
മേയ് 19.....4844
മേയ് 20.....7332
മേയ് 21 ....6814
ട്രിപ്പിൾ ലോക്കിന്റെ ഗുണം അടുത്ത ആഴ്ച
അതേസമയം ഇപ്പോൾ ഉണ്ടാകുന്ന രോഗികളുടെ കുറവ് ട്രിപ്പിൾ ലോക് ഡൗൺ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. അതിന്റെ ഗുണം ലഭിക്കാൻ ഒരാഴ്ച്ച കൂടി വേണ്ടി വരും. നേരത്തെ പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങാതെ നിന്നതാണ് ഇപ്പോഴത്തെ കുറവിന് പിന്നിൽ. എന്നാൽ ഇതിനിടയിലും അനാവശ്യ യാത്രക്കാർ കൂടിയതോടെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
സഹകരിച്ചു ജനം
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനം പുറത്തിറങ്ങുന്നത് കുറഞ്ഞു. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടിയാണ് സ്വീകരിക്കുന്നത്. അതേസമയം ലോക് ഡൗൺ നീണ്ടാൽ ദിവസക്കൂലിക്കാരും മറ്റും ഏറെ ദുരിതത്തിലാകും.
ഓടിത്തളർന്ന് ആർ.ആർ.ടിക്കാർ
ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണം വന്നതോടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായതോടെ വീടുകളിലേക്ക് സാധനങ്ങളെത്തിക്കുന്നത് ആർ.ആർ.ടിക്കാർ വഴിയാണ്. എന്നാൽ 300 മുതൽ 600 വരെ വീടുകളുള്ള വാർഡുകളിൽ 10 മുതൽ 15 വരെ മെമ്പർമാർ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് ഒരു മണിക്കുള്ളിൽ സാധനങ്ങളെത്തിക്കാൻ നെട്ടോട്ടം ഓടുകയാണ് പലരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |