തൃശൂർ: ഫേസ് ബുക്കിലൂടെ ചങ്ങാത്തം കൂടി മറ്റ് സാമൂഹിക മാദ്ധ്യമങ്ങൾ വഴി നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ബ്ളാക് മെയ്‌ലിംഗിലൂടെയും മറ്റും പണം തട്ടുന്ന രീതി വ്യാപകമാകുന്നു. ഫേസ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നവരെ ഹണി ട്രാപ്പിൽപെടുത്തി പണം തട്ടുന്ന സംഘം ലോക്ക് ഡൗൺ കാലത്തും കൂടുകയാണെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ഫേസ് ബുക്കിലൂടെ ചങ്ങാത്തത്തിന് തുടക്കമിട്ട്, മെസഞ്ചർ ചാറ്റിലൂടെ വിശ്വാസ്യത നേടി, വാട്‌സ് ആപ്പ് നമ്പർ നേടിയെടുക്കുകയാണ് ഇവരുടെ രീതി. പിന്നീട് ചാറ്റിംഗ് വാട്‌സ് ആപ്പിലൂടെയാകും. തുടർന്ന് വീഡിയോ കോൾ വഴി അവരുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്‌ന വീഡിയോകൾ പ്രദർശിപ്പിക്കും. നഗ്‌നത പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കും.
വീഡിയോ കോളിലൂടെ നഗ്‌നത പ്രദർശിപ്പിക്കുകയാണെങ്കിൽ അത് അവർ റെക്കാഡ് ചെയ്യുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്യും. ഇത്തരം വീഡിയോകൾ യൂ ട്യൂബിൽ അപ്ലോഡ് ചെയ്ത് മാനഹാനി ഉണ്ടാക്കാനും ശ്രമിക്കും.
ചതിയിൽപെട്ടാൽ ജില്ലാ ആസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനുകളിലോ വീടിനു സമീപത്തെ പൊലീസ് സ്‌റ്റേഷനുകളിലോ പരാതി നൽകാമെന്നും പൊലീസ് പറയുന്നു. ലോണുകളും മറ്റ് സമ്മാനങ്ങളും ലഭിക്കുമെന്നും മത്സരങ്ങളിൽ വിജയിയായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും കാണിക്കുന്ന സന്ദേശങ്ങൾ അയച്ചും ചതിയൊരുക്കുന്നുണ്ട്. ആദ്യം തന്നെ മിസ്ഡ് കോൾ നൽകാനും അക്കൗണ്ട് നമ്പർ കൊടുക്കാനും കുറച്ചു തുക ആദ്യം അയയ്ക്കാനുമെല്ലാം ആവശ്യപ്പെടും. ഇതെല്ലാം പിന്നീട് വൻ ചതിയിലേയ്ക്കാണ് വഴി തുറക്കുക. സാധാരണക്കാർ മുതൽ വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരും വരെ ഇത്തരം ചതികളിൽ പെടുന്നുണ്ട്. പരാതി നൽകിയില്ലെങ്കിൽ ഇത്തരക്കാർ തട്ടിപ്പ് വ്യാപകമാക്കുമെന്നാണ് പൊലീസ് പറയുന്നത്.
പിന്നിൽ ഉത്തരേന്ത്യൻ സംഘം
ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് വിവരം. മാനഹാനിയും ഭീഷണിയും ഭയന്ന് പരാതി നൽകാൻ സാധാരണക്കാർ മടിക്കുന്നത് മൂലം ഇത്തരം സംഘങ്ങൾ സ്വതന്ത്രമായി വിലസും. വ്യാജ സിമ്മുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ഇവരെ കണ്ടെത്താനും പിടികൂടാനും പ്രയാസമാണ്.
ശ്രദ്ധിക്കാൻ
പരിചയമില്ലാത്തവരുടെ പേരിൽ വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക.
സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യക്തിവിവരങ്ങൾ ഒന്നും പങ്കുവയ്ക്കാതിരിക്കുക.
അപരിചിതമായ ഫേസ് ബുക്ക് പ്രൊഫൈലിൽ നിന്നും വാട്‌സ് ആപ്പ് നമ്പറുകളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.
സാമൂഹിക മാദ്ധ്യമങ്ങളിൽ ഏതു വിധേനയുമുള്ള ഇടപെടൽ നടത്തുമ്പോഴും ജാഗ്രത പാലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |