തൃശൂർ: റെഡ് സ്‌പോട്ടുകളായി തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കളക്ടർ എസ്. ഷാനവാസ്. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത നോഡൽ ഓഫീസർമാരുടെയും അസി. നോഡൽ ഓഫീസർമാരുടെയും യോഗത്തിലാണ് കളക്ടർ ഇക്കാര്യം പറഞ്ഞത്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും.
വെള്ളക്കെട്ട് രൂപപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. പഞ്ചായത്തുതലത്തിൽ ഈ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം ഏകോപിക്കണം. ഓരോ നിയോജക മണ്ഡലങ്ങളിലും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുള്ളത്. അതത് എം.എൽമാരുടെ നിർദ്ദേശ പ്രകാരമുള്ള മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ നോഡൽ ഓഫീസർമാർ, അസി. നോഡൽ ഓഫീസർമാർ എന്നിവർ ചേർന്ന് ഏകോപിപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അസി. കളക്ടർ സൂഫിയാൻ അഹമ്മദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാജൻ ഇ.എ, എ.ഡി.സി ശ്യാമലക്ഷ്മി, ഡിസാസ്റ്റർ ഡെപ്യൂട്ടി കളക്ടർ പി.എ പ്രദീപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിർദ്ദേശങ്ങൾ ഇവ
കടൽക്ഷോഭമുള്ള പ്രദേശങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കണം.
മാലിന്യ സംസ്‌കരണം, പകർച്ചവ്യാധി തടയൽ, ദുരന്ത നിവാരണപ്രവർത്തനം തുടങ്ങി കാര്യങ്ങൾ നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഏകോപിക്കണം
വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കണം
കനാലുകൾ, നീർച്ചാലുകൾ എന്നിവയുടെ നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന നിർമ്മിതികൾ നീക്കം ചെയ്യണം
പാതയോരങ്ങളിൽ അപകടകരമായി നിലകൊള്ളുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റണം
ഇക്കാര്യങ്ങളിൽ നോഡൽ ഓഫീസർമാർ ഇടപെടണം
കൊവിഡിനെതിരെ പോരാടാന്‍
സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്
തൃശൂർ: കൊവിഡിനെതിരെ പോരാടാൻ പ്രത്യേക കർമ്മസേന അഥവാ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് സജ്ജമായി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സജ്ജമാക്കിയ ഓക്സിജൻ വാർ റൂമിലും കൊവിഡ് വാർ റൂമിലുമാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് സേനയുടെ പ്രവർത്തനം.
കളക്ടറേറ്റിൽ 24 മണിക്കൂറും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇവരുണ്ടാകും. സംഘത്തിൽ 50ൽ 10 പേരും പെൺകുട്ടികളാണ്. പ്രളയകാലം മുതൽ ജില്ലയിലെ വിവിധ സാമൂഹിക സേവന രംഗങ്ങളിൽ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഏറെ ഉത്സാഹത്തോടെ നിലകൊണ്ട യുവതീ യുവാക്കളാണ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാകുന്നത്.
രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയ്ക്കായി ഓക്സിജൻ സിലിണ്ടറുകൾ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലും സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ സജീവമായിരുന്നു.ഓക്സിജൻ സിലിണ്ടർ സംഭരണ കേന്ദ്രമായ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ കൊണ്ടുവരുന്ന നൂറുകണക്കിന് സിലിണ്ടറുകൾ പെയിന്റ് ചെയ്ത് കോഡുകൾ നൽകുക, സിലിണ്ടറുകളിൽ ഓക്സിജൻ നിറയ്ക്കുന്നതിന് മറ്റുള്ള ജില്ലകളിലേക്ക് വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുക, പ്ലാന്റിലെ തൊഴിലാളികളെ സഹായിക്കുക, നിറച്ച ഓക്സിജൻ സിലിണ്ടറുകൾ വാഹനത്തിൽ തിരികെ കയറ്റി സംഭരണ കേന്ദ്രത്തിലെത്തിക്കുക, സംഭരണ കേന്ദ്രത്തിൽ രോഗവ്യാപനം ഇല്ലാതിരിക്കാൻ ഇടയ്ക്കിടെ അണുനശീകരണം നടത്തുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളാണ് ഇവർ നിർവഹിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |