തൃശൂർ: വാഹന അപകടമുണ്ടാകുമ്പോൾ യാത്രക്കാർക്കും വാഹനത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വനിതാ ദന്തൽ ഡോക്ടറുടെ സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പേറ്റന്റ് അംഗീകാരം. തൃശൂർ അക്കിക്കാവ് പി.എസ്.എം ദന്തൽ കോളേജിൽ പബ്ലിക്ക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗം അദ്ധ്യാപികയായ ഡോ. ധന്യ ആർ.എസിനെ തേടിയാണ് പേറ്റന്റ് അംഗീകാരമെത്തിയത്.
വാഹനങ്ങൾക്ക് പുറമെ ക്രാഷ് ഗാർഡ്, റോഡിലെ മീഡിയനുകൾ, പാലങ്ങളുടെ തൂണുകൾ, കൈവരികൾ, കപ്പലുകൾ, തുറമുഖങ്ങൾ, ബോട്ടുകൾ, ബോട്ട്‌ജെട്ടി തുടങ്ങി അപകടസാദ്ധ്യതയുള്ളതും അതിലൂടെ ആഘാതമുണ്ടാകാനിടയുള്ളതുമായ മിക്ക സ്ഥലങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന അതിശക്തമായ മർദ്ദം നിമിഷങ്ങൾക്കുള്ളിൽ സ്പ്രിംഗ് ഉൾപ്പെടെയുള്ള മെക്കാനിക്കൽ ഘടകങ്ങൾ ആഗിരണം ചെയ്യുക വഴി ഈ സംവിധാനത്തിലൂടെ വാഹനത്തിനും അതിലെ യാത്രികർക്കും കുറഞ്ഞ ആഘാതമേ ഉണ്ടാകുകയുള്ളൂവെന്ന് ഡോ. ധന്യ അവകാശപ്പെടുന്നു. എയർബാഗിനേക്കാൾ വ്യക്തി സുരക്ഷയുടെ കാര്യത്തിൽ ഈ സംവിധാനം ഫലപ്രദമാണെന്നും ഇതോടൊപ്പം വാഹനത്തിനുണ്ടാകുന്ന കേടുപാടുകളും കുറഞ്ഞ അളവിലേ ഉണ്ടാകുകയുള്ളൂവെന്നും ഇവർ വ്യക്തമാക്കി.
മെക്കാനിക്കൽ സംവിധാനം ആയതിനാൽ കൂടുതൽ വിശ്വസനീയവും താരതമ്യേന ചെലവ് കുറവുമാണ്. വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഈ സംവിധാനം വലിയ ചെലവില്ലാതെ ഘടിപ്പിച്ചാൽ അപകടസാദ്ധ്യത വളരെയധികം കുറയ്ക്കാനാകുമെന്നും ധന്യ അവകാശപ്പെടുന്നു.
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ സമർപ്പിച്ച അപേക്ഷയിൻമേലുള്ള ഇന്റർനാഷണൽ സെർച്ച് റിപ്പോർട്ട് അനുകൂലമായി ലഭിച്ചെന്നും അവർ പറഞ്ഞു. തൃശൂർ ചാവക്കാട് 'സുരാധ്' ൽ ഡോ. രാമചന്ദ്രൻ കളരിക്കലിന്റെയും (ശിശുരോഗ വിദഗ്ദ്ധൻ) ഡോ. സൂര്യയുടേയും(ഗൈനക്കോളജി) മകളാണ് ഡോ. ധന്യ ആർ.എസ്. എം.ഡി.എസ് ബിരുദധാരിയാണ്.
ദിവസവും പത്രങ്ങളിൽ കാണുന്ന അപകടവാർത്തകൾ, ചിത്രങ്ങൾ തുടങ്ങിയ സാഹചര്യങ്ങളാണ് ഇപ്രകാരം വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിച്ചത്. നിലവിൽ കാറുകളിൽ ഉപയോഗിച്ചുവരുന്ന എയർബാഗിനേക്കാൾ ഉപയോഗപ്രദമാണ് ഈ സാങ്കേതിക വിദ്യ.
ഡോ. ധന്യ ആർ.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |